loader
blog

In Prophetic

By Shuaibul Haithami


മിഅ'റാജ് : പറക്കുന്ന പ്രവാചകനെ കൂട്ടിലാക്കിയ ക്ലിക്ക് .

ഖുർആനിൽ ധാരാളം നിമിഷമുദ്രകളുടെ ചിത്രങ്ങളുണ്ട് . മനുഷ്യചരിത്രം കടന്നുവന്ന ഘട്ടങ്ങളുടെ ചിത്രശാല , നിറം മങ്ങാത്ത ആൽബമായി ഖുർആനിലുണ്ട് . സൗന്ദര്യബോധവും ചരിത്രബോധവും ആവിഷ്ക്കരണവും ഒന്നിക്കുന്ന ശക്തിക്കൊത്ത് അവ മങ്ങാം ,മിന്നാം .

എന്നെ സംബന്ധിച്ചേടുത്തോളം ഖുർആനിലെ ഏറ്റവും ഭാവപ്പറ്റുള്ള Photogenic രംഗം അധ്യായം നജ്മിലെ പതിനേഴാം വചനമാണ് , വ്യാഖ്യാനഭേദങ്ങൾ ഉണ്ടെന്നറിയേ തന്നെ .


നിശാകാശ പ്രയാണമാണ് സന്ദർഭം , 

സൃഷ്ടികളെ - മുഹമ്മദും മുഹമ്മദല്ലാത്തതും എന്ന് അല്ലാഹു രണ്ടാക്കിയ രാത്രിയാണത്. 

സീനാ കുന്നിഞ്ചെരുവിൽ ചെരിപ്പൂരി നിൽക്കുന്ന മൂസാ പ്രവാചകന് മുന്നിൽ അല്ലാഹു എഴുപതിനായിരം മറകൾക്കപ്പുറം തൻ്റെ ജ്വാല പ്രകാശനം ചെയ്തിരുന്നു , മലപൊടിഞ്ഞും പോയി ,തൗറാതിൻ്റെ നബിയുടെ ബോധവും പോയി.


ഇവിടെ , ബുറാഖിലേറി മക്കത്തെ മുഹമ്മദിൻ്റെ ഉഠയനമാണ് ,പ്രൈവറ്റ് സെക്രട്ടറിയായി പറക്കുന്നത് ജിബ്രീരീലാണ്. പാദുകം തൃപ്പാദങ്ങളിൽ തന്നെ. പടപ്പുകൾക്കിറക്കപ്പെട്ട ജ്ഞാനങ്ങളിൽ പറഞ്ഞ ലോകങ്ങളൊക്കെ എപ്പോഴോ തീർന്നിരിക്കുന്നു . പ്രകാശവും പ്രകാശവും തുടരത്തുടരേ തിരതല്ലുന്ന വെളിച്ചത്തിൻ്റെ കടൽക്കരയിലെത്തിയപ്പോൾ ജിബ്രീൽ ,ബുറാഖിൻ്റെ കടിഞ്ഞാൺ വലിച്ചു. 

കാലം കായ്ക്കുന്ന കൽപ്പകവൃക്ഷം - സിദ്റതുൽ മുൻതഹയിലെ വളളിപ്പടർപ്പുകളിൽ തൊട്ടുരുമ്മി അവരിറങ്ങി. 

മലക്ക് പറഞ്ഞു ,

"ഇവിടന്നങ്ങോട്ട് ഒരംശം കയറിപ്പോവാൻ എനിക്ക് അനുമതിയില്ല ,എൻ്റെ ലോകം ഇവിടെ തീരുകയാണ് , ഇനിയങ്ങോട്ടങ്ങ് ഒറ്റക്ക് സഞ്ചരിച്ചാലും " .


നബിയാൽ മാത്രം കാണപ്പെട്ട ലോകങ്ങളാണിനി , അല്ലാഹുവും അവൻ തെരെഞ്ഞെടുത്ത ഒരു മനുഷ്യനും മാത്രം .

താരാപഥങ്ങൾക്ക് മീതെ ആ ഒരേയൊരാൾ നടക്കുകയാണ് !

വഹ്യിൻ്റെ ഉറവിടത്തിനടുത്ത് ഭൂമിയിലെ പാദരക്ഷയോ !

ഇങ്ങേത്തലക്കലിൻ്റെ അങ്ങേയറ്റവും കടന്ന് അങ്ങേത്തലപ്പിലാ ഒരാൾ ,

യുഗപ്പകർച്ചകൾ കറങ്ങിമറിയുന്ന ചക്രം കണ്ടു ,

ഉദയാസ്തമനങ്ങളിൽ നിറം വീഴ്ത്തുന്ന ഛായപ്പീടികയും കണ്ടു ,

പുറപ്പെട്ടതൊക്കെ ചെന്നണയുന്ന ,വന്നണയുന്നതൊക്കെ പുറപ്പെടുന്ന

കണക്കുകിതാബും കണ്ടു .

അതിനിടയിൽ സ്വർഗവും നരകവും അതും കണ്ടു .

ഒടുവിലാ കുർസിയ്യിൻ്റെ കാലിൽ തൂക്കിയ ഖദറ് വരഞ്ഞ ഖലം തൊട്ടും നോക്കി മൊഴിഞ്ഞു ,

"നീയല്ലാതെ ഒരിലാഹ് വേറെയെങ്ങനെയുണ്ടാവാൻ " .


കണ്ണിലൊതുങ്ങാത്തവയിലൂടെ കാഴ്ച്ചകളും അറിവിലൊതുങ്ങാത്തവയിലൂടെ അനുഭവങ്ങളും ഒഴുകുകയാണ് , നബിക്കായ് അവയെ അണിയിച്ച് വെച്ചതോ , അണിയിച്ചൊരുക്കപ്പെട്ടതിലേക്ക് നബിയാനയിക്കപ്പെട്ടതോ , അജ്ഞാതം .


സൈനിക പരേഡ് വീക്ഷിക്കുന്ന 

സേനാനായകൻ്റെ ,രാഷ്ട്രത്തലവൻ്റെ ഗാംഭീര്യത്തോടെ ,പക്വതയാർന്ന പടത്തലവനെപ്പോലെ ആ സംവിധാന വ്യൂഹങ്ങളെല്ലാം കണ്ട്കൊണ്ട് തലയെടുപ്പോടെ നിന്ന മഹാമുഹമ്മദിന് നേരെ അസ്റാറിൻ്റെ ക്യാമറ രണ്ട് വട്ടം കണ്ണ് ചിമ്മി.

അല്ലാഹു പോലും കൗതുകം കൂറിയ ഒരു സ്റ്റിൽചിത്രം തെളിഞ്ഞു ,

ഫോട്ടോപോസിംഗ് അസാധ്യം !


مَا زَاغَ الْبَصَرُ وَمَا طَغَى (സൂറ നജ്മ് - 17 )


"കണ്ണ് മഞ്ഞളിച്ചുമില്ല , 

അറ്റൻഷൻ തെറ്റിച്ചുമില്ല "


ജന്നാതുൽ ഫിർദൗസിൻ്റെ ബാൽക്കണിച്ചുവരിൽ ആ ചിത്രം തുക്കിയിട്ടിട്ടുണ്ടാവുമോ !


സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us