loader
blog

In Litrature

By Shuaibul Haithami


ആധുനിക മനുഷ്യനും വൈറസും : ഹരാരി മുതൽ ഹാറൂൺ റഷീദ് വരെ .

മനുഷ്യന് പിടിച്ചു നിർത്താനാവാതെ കോവിഡ് കുതിച്ചുയരുമ്പോൾ കുറിച്ചതാണിത് .

മനുഷ്യ ചരിത്രം ഒരിക്കലും നേർരേഖാ സഞ്ചാരങ്ങളല്ല . ഉലഞ്ഞും കുലഞ്ഞും സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് മനുഷ്യർ ഇവിടം വരെയെത്തിയത് . പരീക്ഷിച്ചും പരീക്ഷപ്പെട്ടും സ്വയംപാകപ്പെട്ടാണ് നാഗരികത കാലത്തോടെ സമരസപ്പെട്ടത്. സമാനമായൊരു എടുത്തുലയലിലിലേക്ക് മനുഷ്യ ജീവിതത്തെ കോവിഡ് പറിച്ചെറിയുമോ ?

നെടുവീർപ്പും ചുടുനിശ്വാസവുമായി ഏതറ്റം വരെ നാം പിടിച്ചു നിൽക്കും നിയതിനിയോഗാന്ത്യം ആരൊക്കെ അതിജയിച്ച് നിൽക്കും ?

മനുഷ്യർ ചിന്തിക്കേണ്ട സമയമാണ്. സ്വയം വിനയാന്വിതനായി ചെറുതാവേണ്ട നേരമാണ്. ആ പാകതയാണല്ലോ അവന്റെ വലിപ്പം .




ഉൾവലിയലുകളുടെ ഉള്ളടക്കങ്ങൾ .






അതിർത്തികൾ മായ്ച്ചും അകലങ്ങൾ മതിയാകാതെയും അദൃക്കായ ഒരു വൈറസ്  സാമ്രാജ്യങ്ങൾ കീഴടക്കി മുന്നേറുമ്പോൾ അതികായകനായ മനുഷ്യന് എവിടെയാണ് അടിതെറ്റിയത് എന്നന്വേശിക്കുന്ന പഠനങ്ങൾ ശാസ്ത്ര- ധാർമ്മിക ലോകങ്ങളിൽ സജീവമാവുകയാണ്.അക്കൂട്ടത്തിൽ ഏറെ ശ്രദ്ദേയമായ നിരീക്ഷണമാണ് ഹാർഡ്‌വേർഡ്‌ ബിസിനസ് റിവ്യുവിൽ - ഗ്യാരി പി പിസാനോ ,റഫല്ലൊ സാദൂൻ ,മിഷേലെ സെയ്നിനി എന്നിവർ ചേർന്നെഴുതിയ ലേഖനം.

ദുരന്തങ്ങളും ദുരിതങ്ങളും മറ്റുള്ളവർക്ക് പറഞ്ഞതാണ് ,തങ്ങൾ അതിൽ നിന്നെല്ലാം സുരക്ഷിതരാവും എന്ന മധ്യ - വരേണ്യ ജന വിഭാഗങ്ങളുടെ ഉദാസീനത കലർന്ന അമിതാത്മവിശ്വാസത്തിന്റെ സങ്കലനവും ഗുണനവുമാണ് കൊറോണയുടെ വെട്ടിപ്പിടുത്തം എന്നാണതിൽ പറയുന്നത്. ശാസ്ത്ര- സാങ്കേതിക സന്നാഹങ്ങളുടെ ധാരാളിത്തം മനസുകളിൽ ബാക്കിയാക്കിയത് ദാരിദ്രം മാത്രമായിരുന്നു. കോവിഡ് അതിന് മതിയാവുമ്പോൾ വിശ്രമിക്കാൻ ഇരുന്നാലും മനുഷ്യനെ ജയിക്കാൻ വിടില്ല , ലാഭ ലോഭങ്ങളുടെ കിടമൽസരങ്ങൾക്ക് വേണ്ടി ജൈവരാസായുധക്കച്ചവടം പോലും പൊലുപ്പിക്കാൻ സാംക്രമിക വൈറസുകളെ വികസിപ്പിക്കുന്ന മനുഷ്യന്റെ ആത്മവിശ്വാസത്തെ ആത്മവിസ്മൃതി എന്നേ പറയാനൊക്കുകയുള്ളൂ.






അന്യനും അപരനും ബാധിക്കുന്ന ദുരന്തം സഹതാപവും ഒരുപടി കടന്ന് അനുതാപവും സൃഷ്ടിച്ചിരുന്ന കാരുണ്യബോധം കൊണ്ട് ഇനിയുള്ള കാലം മനുഷ്യന് മുന്നോട്ട് പോവാനാവില്ല. ഓരോ മനുഷ്യനും ഇരയാവാൻ ഊഴം കാത്ത് നിൽക്കുകയാണ് സത്യത്തിൽ . റോഡിലൂടെ സൈറണിട്ട് ഒരാംബുലൻസ് ചീറിപ്പായുന്നത് കാണുമ്പോൾ, അതിനകത്ത് കിടക്കുന്ന രോഗി ഞാൻ തന്നെയാണ് എന്നുറപ്പിക്കാനാവുന്ന വിധം ഓരോ മനുഷ്യനും ആത്മവിശ്വാസത്തെ പുനഃനിർവ്വചിക്കണം എന്നാണവർ പറയുന്നത്. വരാൻ പോവുന്ന വിപത്തുകൾ നേരത്തെ നിരീക്ഷണം ചെയ്ത് മുൻ കരുതൽ സ്വീകരിക്കാൻ ഉറുമ്പിനോളവും വളർന്നതല്ല മനുഷ്യമസ്തിഷ്ക്കം .താൻ ഇതൊക്കെ കാണാനും വായിക്കാനും ജനിച്ചവനാണ് ,അനുഭവിക്കാൻ ജനിച്ച പാവങ്ങൾ അവരാണ് എന്ന ആ കേവലം തോന്നലിന്റെ പേര് Cognitive bias അഥവാ ഗ്രഹണപക്ഷപാതിത്വം എന്നാണ്.







ആദ്യഘട്ടത്തിൽ ഓരോ രാജ്യക്കാരും കോവിഡിനെ ഇതര രാജ്യത്തിന്റെ ദുരന്തമായി കാണുകയും പരസ്പര വിരോധികൾ തീർത്തും സാഡിസ്റ്റുകളാവുകയും ചെയ്തു. ഏഷ്യ പിടിയിലമർന്നപ്പോൾ യൂറോപ്പും അമേരിക്കയും വിനോദ സഞ്ചാരത്തിന് പുതിയ പാത തുറന്നു ബദലന്വേശിച്ചു. യൂറോപ്പിലേക്ക് വൈറസ് കടന്നതോടെ ഭൂഖണ്ഡബോധം രാജ്യദേശീയത്തിലേക്ക് ചുരുങ്ങി സുരക്ഷിതത്വം തേടി. രാജ്യങ്ങൾ പതിയെപ്പതിയെ അതിർത്തികളടച്ച് തുടങ്ങിയതോടെ സന്തോഷം തേടിയുള്ള യാത്രകൾ ആരോഗ്യ വകുപ്പിന്റെ സന്ദേശങ്ങൾക്ക് കാത്തിരുന്നു. ഒടുവിൽ വിനോദങ്ങൾ വിശാദങ്ങളായി. കാലുകൾക്ക് വിലക്കുകൾ വീണതോടെ കാഴ്‌ചകൾ കൊറോണ മാത്രമായി. ഒറ്റലോകം എന്ന പാൻ ഗ്ലോബൽ ഭൂപടം വീണ്ടും ചിതറി. ഒഴുക്കു നിലച്ച പുഴ പോലെ ജീവിതങ്ങൾ കെട്ടിക്കിടന്നു.

ചൈനീസ് വൈറസ് എന്ന അമേരിക്കയുടെ സഹതാപത്തിലൊളുപ്പിച്ച പരിഹാസം കേട്ട് ചൈന ഉള്ളാലെ ചിരിച്ചു. സാംപിൾ വെടിക്കെട്ടേ ഇവിടെയുള്ളൂ ,ബാക്കി കാണാനുള്ള പൂരമാണ് എന്നർത്ഥത്തിൽ.





ആഘട്ടവും  പിന്നിട്ടപ്പോൾ മനുഷ്യൻ സംസ്ഥാനങ്ങൾ എന്ന അതിർത്തികളിലേക്ക് ചുരുങ്ങി .പാലവും റോഡും മണ്ണിട്ട് നിരത്തിയാൽ വൈറസ് വന്ന വഴിയേ മടങ്ങിക്കോളും എന്ന ബാലിശമായ സ്വാർത്ഥതയിലേക്ക് ചിലർ ഉൾവലിഞ്ഞു. പിന്നീട് ജില്ലകളുടെ അകത്തേക്ക് ,ഗ്രാമങ്ങളുടെ ഉള്ളിലേക്ക് ,വീടകങ്ങളിലേക്ക് സുരക്ഷിതത്വം തേടി അവൻ തിരിഞ്ഞു നടന്നു. ലോകത്തോളം വളർന്നവൻ തന്നോളം ചെറുതായ ആ സന്ദർഭം ,അനർഹമായ ആത്മവിശ്വാസത്തിന് ഒരിക്കലും താനർഹനല്ല എന്ന നഹാര അവന്റെ ഉള്ളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. അപരനിലൂടെയല്ല ,തന്നിലൂടെ തന്നെയാണ് ദുരന്തങ്ങൾ വായിക്കേണ്ടത് എന്നായിരുന്നു ആ മുഴക്കം.








അടച്ചിട്ട വാതിലുകളില്ലാതാവുന്ന മനുഷ്യൻ .







മനുഷ്യൻ എന്ന പദം ജൈവ - ആത്മീക സ്വത്വത്തെ ഒന്നിച്ച് വ്യവഹരിക്കുന്നതാണ്. സ്വയം സൃഷ്ടിക്കപ്പെടുന്ന സ്വകാര്യതയും ബോധപൂർവ്വം ഒളിപ്പിച്ച് വെക്കുന്ന സ്വകാര്യതയുമാണ് മനുഷ്യന്റെ സ്വത്വ സൗന്ദര്യങ്ങളിലൊന്ന്. നിഗൂഢത സ്വയം സൃഷ്ടിക്കുന്നത് അഭംഗിയാണെങ്കിലും ഓരോ മനുഷ്യനിലും അപ്രവചനീയമായൊരു നിഗൂഢത മറഞ്ഞിരിക്കൽ ജീവിത ബന്ധങ്ങളുടെ രസങ്ങളിൽ പെട്ടതാണ്. മനുഷ്യർക്ക് മാത്രമുള്ളതാണല്ലോ അടച്ചിട്ട വാതിലുകൾ.ആ ഭംഗി അന്തകൻ കൂടിയാവുമോ കോവിഡ് 19 ?




കോവിഡ് 19 ആവശ്യപ്പെടുന്നതനുസരിച്ച് ഭരണകൂടങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ പിൻതുടരുന്നു എന്നതിന് വലിയ പ്രത്യാഘാത സാധ്യതകൾ തന്നെയുണ്ട്. ആധുനിക ചരിത്ര നിരീക്ഷകൻ യുവാൽ നോവ ഹരീരി ഇത് സംബന്ധിച്ച് എഴുതിയ '  കൊറോണാനന്തര ലോക സാധ്യതകൾ ' എന്ന നിരീക്ഷണത്തിൽ ഇക്കാര്യങ്ങൾ വളരെ വൃത്തിയായി പറഞ്ഞിട്ടുണ്ട്.







ഇന്ത്യയിലൊന്നും അത്ര കാര്യമായി നടന്നിട്ടില്ലെങ്കിലും കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ നിരവധി ഭരണകൂടങ്ങള്‍ ഇതിനകം തന്നെ പുതിയ നിരീക്ഷണ ഉപകരണങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. ചൈന അവ്വിഷയത്തിൽ ഏറെ മുന്നോട്ട് പോയി.  ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം കിഴക്കന്‍ ഏഷ്യയില്‍ മാത്രമായി ഒതുങ്ങുന്നില്ല. കൊറോണ വൈറസ് രോഗികളെ കണ്ടെത്തുന്നതിന് സാധാരണയായി തീവ്രവാദികളോട് പോരാടുന്നതിന് കരുതിവച്ചിരിക്കുന്ന നിരീക്ഷണ സാങ്കേതികവിദ്യ വിന്യസിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തിടെ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയെ അധികാരപ്പെടുത്തിയിരുന്നു.  പാര്‍ലമെന്ററി ഉപസമിതി ഈ നടപടികള്‍ക്ക് അംഗീകാരം നല്‍കാതിരിന്നപ്പോൾ പ്രത്യേക പദവി ഉപയോഗിക്കുകയായിരുന്നു പ്രധാനമന്ത്രി .






കരയിലും കടലിലും ആകാശത്തും നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയ രാജ്യങ്ങളുണ്ട്. അതിന് സാധിക്കാത്ത രാജ്യങ്ങൾക്ക് വാടക വ്യവസ്ഥയിൽ നിരീക്ഷണ ജോലി ചെയ്ത് കൊടുക്കാൻ സ്വകാര്യ കമ്പനികൾ തയ്യാറായി വരുന്നു എന്നതാണ് പുതിയ വിശേഷം. യുവാൽ നോവ ഹരാരി ഇതിന് പറയുന്ന ഉദാഹരണം ശ്രദ്ധേയമാണ്. 50 വർഷം മുമ്പ് ലോകത്തെ എറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജൻസി സോവിയറ്റ് യൂണിയന്റെ കെ ജി ബി ആയിരുന്നു. അവർക്ക് അന്നത്തെ 240 മില്യൺ ജനങ്ങളെ നിരീക്ഷിക്കാൻ ആവശ്യമായ സമയത്തിന്റെ പത്തിലൊന്ന് വേണ്ട ഇന്ന് ഏഷ്യയും യൂറോപ്പും ആകെ നടക്കുന്ന ചലനങ്ങൾ ഒപ്പിയെടുക്കാൻ .






ഓരോ പൗരനും ശരീര താപനിലയും ഹൃദയമിടിപ്പും 24 മണിക്കൂറും അളക്കാന്‍ കഴിയുന്ന ഒരു ബയോമെട്രിക് ബ്രേസ്ലെറ്റ് ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു സര്‍ക്കാരിനെ സങ്കല്പിച്ചു നോക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. . തുടര്‍ന്ന് ലഭ്യമാകുന്ന ഡാറ്റ ഭരണകൂട അല്‍ഗോരിതം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. ശരീരതാപനില മുതൽ സമ്പർക്ക - സഞ്ചാര പഥങ്ങൾ പൗരനോട് മറന്നു പോയാലും ഭരണകൂടത്തിന്റെ രേഖയിൽ പതിഞ്ഞിട്ടുണ്ടാവും. വൈറസ് വ്യാപനം തടയാൻ അങ്ങേയറ്റം സഹായകമായ ഈ മാർഗം ,ഏകാധിപതികളോ അവരേക്കാൾ അപകടകാരികളായ ജനാധിപത്യത്തിലെ ഏകാധിപതികളോ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് പോസ്റ്റ് കൊറോണിയൽ രാഷ്ട്രീയം .




ഉദാഹരണമായി ഒരാൾ  സിഎന്‍എന്‍ ലിങ്കിന് പകരമായി ഫോക്‌സ് ന്യൂസ് ലിങ്കില്‍ ക്ലിക്കു ചെയ്തുവെന്ന് ഇരിക്കട്ടെ അത് അയാളുടെ  രാഷ്ട്രീയ കാഴ്ചപ്പാടുകളെയും ഒരുപക്ഷേ  വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കും  . ആ ലിങ്കിലെ  ഒരു വീഡിയോ ക്ലിപ്പ് കാണുമ്പോള്‍ അയാളുടെ ശരീര താപനില, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് എന്നിവയ്ക്ക് എന്ത് സംഭവിക്കുമെന്ന് ഭരണകൂടം നിരീക്ഷിക്കുകയാണപ്പോൾ . പൗരൻ എങ്ങനെ ചിന്തിക്കുന്നു ,ചിരിക്കുന്നു ,കരയുന്നു എന്നതടക്കമുള്ള വൈകാരിക ക്ഷോഭങ്ങൾ മാർക്ക് ചെയ്യപ്പെടുന്നതിന്റെ ബാക്കിപത്രം വൈകാരികാവകാശ നിഷേധമായിരിക്കും.

കോപം, സന്തോഷം, വിരസത, സ്‌നേഹം തുടങ്ങിയവ പനിയും ചുമയും പോലെ തന്നെ ജൈവിക പ്രതിഭാസങ്ങളാണ്. ചുമയെ തിരിച്ചറിയുന്ന അതേ സാങ്കേതികവിദ്യയ്ക്ക് ചിരികളെയും തിരിച്ചറിയാന്‍ കഴിയും. കോര്‍പ്പറേറ്റുകളും സര്‍ക്കാരുകളും നമ്മുടെ ബയോമെട്രിക് ഡാറ്റ കൂട്ടത്തോടെ വിളവെടുക്കാന്‍ തുടങ്ങിയാല്‍, അവര്‍ക്ക് നമ്മളെ നമുക്ക് അറിയുന്നതിനേക്കാള്‍ നന്നായി അറിയാന്‍ സാധിക്കും. അവര്‍ക്ക് നമ്മുടെ വികാരങ്ങള്‍ പ്രവചിക്കാന്‍ മാത്രമല്ല, നമ്മുടെ വികാരങ്ങള്‍ കൈകാര്യം ചെയ്യാനും അവര്‍ക്ക് ആവശ്യമുള്ളതെന്തും അങ്ങനെ വില്‍ക്കാനും കഴിയും. അത് എന്ത് തന്നെയായാലും- ഒരു ഉല്‍പ്പന്നമോ ഒരു രാഷ്ട്രീയ നേതാവോ ആകട്ടെ. ഈ ബയോമെട്രിക് നിരീക്ഷണം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഡാറ്റ ഹാക്കിംഗ് തന്ത്രങ്ങള്‍ കാലഹരണപെട്ടതാക്കും .ഭരണകൂടത്തിന് മനുഷ്യൻ എന്ന വിലാസം എളുപ്പത്തിൽ പൗരൻ എന്നാക്കാം .അതവനെ ദേശീയ താൽപര്യങ്ങൾ നടപ്പിലാക്കാനുള്ള ഉപകരണമാക്കുന്നു. ഇതാണ് ഉത്തര കൊറിയ പോലുള്ള രാജ്യത്ത് സംഭവിക്കുന്നത്. അവിടെ നടേ പറഞ്ഞത് പോലെ പൗരന്മാരുടെ വൈകാരിക ചാഞ്ചാട്ടങ്ങൾ നിരീക്ഷപ്പെട്ടാൽ എന്തുണ്ടാവും ?


കൊറോണ വൈറസ് വ്യാപനം പൂജ്യമായി കുറയുമ്പോഴും, ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങള്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് ചില ഡാറ്റാ തീനികളായ സര്‍ക്കാരുകള്‍ വാദിക്കാം. കൊറോണ വൈറസിന്റെ രണ്ടാമതൊരു തരംഗത്തെ ഭയപ്പെടുന്നു എന്നോ , അല്ലെങ്കില്‍ മദ്ധ്യാഫ്രിക്കയില്‍ ഒരു പുതിയ എബോള വൈറസ് വികസിക്കുന്നുവെന്നോ അവർക്ക് കാരണങ്ങൾ പറയാം .യുവാൽ നോവ ഹരീരിയുടെ ഇത്തരം നിരീക്ഷണങ്ങൾ രാഷ്ട്രീയ നിരീക്ഷകർ വേണ്ടത്ര ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല .




















വിഗ്രഹങ്ങളുടയുന്നു ,സമവാക്യങ്ങൾ മാറുന്നു .



പശ്ചിമ പൂർവേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും തങ്ങളുടേതല്ലാത്ത കാരണത്താൽ കിടപ്പിടവും കൂടെപ്പടപ്പും നഷ്ടപ്പെട്ട ലക്ഷക്കണക്കിന് അഭയാർത്ഥികൾ കൂട്ടപ്പലായനം ചെയ്തിരുന്നത് യൂറോപ്പിലേക്കായിരുന്നു. യൂറോപ്പ് വലതുപക്ഷ വംശീയതയിലേക്കും തീവ്ര ദേശീയതയിലേക്കും കളം മാറ്റിച്ചവിട്ടിയതോടെ അഭയാർത്ഥികൾ കടലിലും കരയിലും അലയുകയായിരുന്നു. അഭയാർത്ഥികൾ ഭൂമുഖത്തെ എറ്റവും അപകടകാരികളായ മനുഷ്യരാണ് എന്നായിരുന്നു ഇറ്റാലിയൻ വലതുപക്ഷ മന്ത്രി ഒറ്റിയോ സാൽവീനി കുടിയേറ്റ വിരുദ്ധ ബിൽ അവതരിപ്പിക്കവേ പാർലമെന്റിൽ പറഞ്ഞത് .അന്നത്തെ പ്രധാനമന്ത്രി ഗുസേപ്പ കോണ്ട് അതിനെ പിന്താങ്ങുകയും ചെയ്തു. സ്പെയിനും ഫ്രാൻസുമെല്ലാം സ്വീകരിച്ച സമീപനം മറ്റൊന്നായിരുന്നില്ല. മതില് പണിയുന്ന രാഷ്ട്രീയമല്ല ,പാലം കെട്ടുന്ന രാഷ്ട്രീയമാണ് കാലം ആവശ്യപ്പെടുന്നതെന്ന വിഖ്യാദ എഴുത്തുകാരൻ ദിഷാനോ സ്റ്റോക്സിന്റെ വചനം ഉദ്ധരിച്ച് മാർമാപ്പ പ്രസംഗിക്കേണ്ടി വന്ന സാഹചര്യമതായിരുന്നു. ട്രംപിന്റെ അമേരിക്ക കുടിയേറ്റക്കാരോട് കാണിച്ച ക്രൂരതകൾ പരിശ്കൃത സമൂഹത്തിന് ചേരാത്തതായിരുന്നു. കാലമോ ചരിത്രമോ വിധിയോ എന്താണ് തിരിച്ചടിച്ചതെന്ന് അവരവരുടെ വിശ്വാസം തീരുമാനിക്കട്ടെ. പക്ഷെ ,അന്ന് അതിർത്തികൾ അടച്ചവർക്ക് നേരെ ഇന്ന് അതിർത്തികൾ അടക്കപ്പെടുകയാണ്. അബലത്വം ആക്ഷേപിക്കപ്പെട്ട രാഷ്ട്രങ്ങളിൽ നിന്നും വൻകിടക്കാർ ഔഷധം വാങ്ങുകയാണ്.രാജ്ഞിയും രാജാവും പ്രധാനമന്ത്രിയും സ്വന്തം ജീവിത പങ്കാളിയുടെ നിശ്വാസത്തെ ഭയപ്പെടുന്നു. കര - പാദ - നാദ പതനങ്ങളിൽ വിസ്മയങ്ങൾ വിരിയിച്ച മഹാതാരങ്ങൾ തളർന്ന് വീഴുന്നു .




അമേരിക്ക അവർക്കും അല്ലാത്തവർക്കും  ഒരു പാഠപുസ്തകമാവുകയാണ് .

അടുത്ത ലോക യുദ്ധം ഞങ്ങൾ താരാപഥത്തിൽ നിന്ന് നടത്തി ബഹിരാകാശത്ത് വെച്ച് നിയന്ത്രിക്കും എന്ന് വീമ്പടിച്ച അമേരിക്കൻ ഭരണകൂടം ജീവിക്കാൻ മാത്രമുള്ള ഓട്ടത്തിനിടയിൽ മരണം എങ്ങനെ നേരിടും എന്നോർക്കാതെ പോയി. ഭീമൻ വരുമാനങ്ങൾ അതിഭീമൻ ആയുധങ്ങൾക്ക് വേണ്ടി മാറ്റി വെച്ച രാഷ്ട്രം ,മൂക്ക് മറക്കുന്ന മാസ്ക്ക് മറ്റു രാജ്യങ്ങളിൽ നിന്നും മോഷ്ടിക്കേണ്ടി വന്നു എന്നത് ഉത്താരാധുനിക ചരിത്രത്തിലെ നിർണ്ണായക നിമിശമാണ്. ജസ്റ്റീനിയൻ വസന്തയെയും സ്പാനിഷ് ഫ്ളൂവിനെയും ഓർമ്മിക്കും തരത്തിൽ മരണസംഖ്യ കുത്തനെ കയറുമ്പോൾ ആയുധ സഖ്യങ്ങളുടെ ആഗോള ധ്രുവങ്ങൾ ഒന്നിച്ചല്ല, ഒറ്റക്കാണ്. മിഡിൽ ഈസ്റ്റിൽ കയറി മേഞ്ഞ് കെട്ടിക്കിടന്ന പഴകിയ ആയുധവും മരവിച്ച കൈത്തരിപ്പും തീർത്ത അമേരിക്കയുടെ അന്നത്തെ സെക്രട്ടറി ജനറൽ പറഞ്ഞ ഒരു കാര്യമുണ്ട്  ,അന്ന് മേൽവിലാസമില്ലാതെ മരിച്ച് കിടന്ന പതിനായിരക്കണക്കിന് കബന്ധങ്ങൾ നോക്കി അദ്ദേഹം പറഞ്ഞത് ഞങ്ങൾ ശവങ്ങൾ എണ്ണി നോക്കാറില്ല എന്നായിരുന്നു. അമേരിക്കയുടെ അന്നത്തെ അഹന്തയുടെ അണിയറ യൂറോ ഭീമന്മാർ അടങ്ങുന്ന നാറ്റോ കൂട്ടായ്മയായിരുന്നു. മരിക്കാൻ നേരത്തെ ശീലിച്ചു പോയ അവരുടെ ഇരകളായ മൂന്നാം ലോകരാജ്യങ്ങൾക്ക് കോവിഡ് പേരു മാറി വന്ന മറ്റൊരു ദുരന്തം മാത്രമാണ്. വേട്ടക്കാർ വേട്ടയാടപ്പെടുന്നുവെന്നത് പുതിയ ആമുഖം തേടുന്ന ചരിത്രത്തിന്റെ തുടക്കമാണ്. കോടി ക്കണക്കിന് സഹൃദയരുണ്ടാവും എല്ലാ വമ്പൻ രാജ്യങ്ങളിലും. ക്രൂരരായ ഭരണാധികാരികൾ മാത്രം തങ്ങളുടെ രാജ്യത്തിന്റെ പ്രൊഫൈൽ പിക്ചർ ആയിപ്പോയതിനാൽ ശബ്ദമില്ലാതായ അത്തരം ഉത്തമജന്മങ്ങളുടെ ലോകക്രമമാണ് ഇനിയുണ്ടാവേണ്ടത്. കലിപ്പ് കല്ലിച്ച അധികാര മുഖങ്ങൾ അഭയം തേടി പതറുമ്പോൾ ഒന്നും ഒരാളും പ്രതിഷ്ഠാപിതനല്ല എന്ന് പ്രഖ്യാപിക്കപ്പെടുകയാണ്.







കണ്ണടയല്ല ,കണ്ണാണ് പ്രധാനം.




കോവിഡിനെ സംബന്ധിച്ച രണ്ട് ചർച്ചകൾക്കും ഗുണകരമല്ലാത്ത ഗുണങ്ങളാണുള്ളത്. ചൈനയാൽകടത്തിക്കൊണ്ട് പോകപ്പെട്ട വൈറസാണ് കൊറോണ .കൊലപാതക വ്യവസായം വികസിപ്പിക്കാനുള്ള ശ്രമത്തിനിടെ ചോർന്നതാണ് പിന്നീടത് . ഇതാണതിലൊന്ന്.

ഇവിടെ ചൈനയാണ് പ്രതിയെന്ന് നിരീക്ഷർ പറയുന്നില്ല. അമേരിക്ക മോഷ്ടിക്കും മുമ്പ് നേടിയെടുത്തതിനാൽ കടുവയെ കിടുവ പിടിച്ചു എന്നേയുള്ളു എന്നേ പറയേണ്ടതുള്ളൂ എന്നാണവർ പറയുന്നത്. വായിൽ തിരുത്താൻ പറ്റുന്നതെല്ലാം കച്ചവടം ചെയ്യുന്ന ചൈനീസ് വ്യാപാര നഗരമായ വുഹാനിലെ മാംസ മാർക്കറ്റിൽ നിന്നാണ് കൊറോണ മനുഷ്യനിലേക്ക് ചാടിയത് എന്നാണ് അടുത്ത ആഖ്യാനം. ഈനാംപേച്ചി ( Pangolin ) യോ വവ്വാലോ ( Bat ) ആണ് ഈ വൈറസിന്റെ ഉറവിടം എന്ന ശാസ്ത്രീയ നിരീക്ഷണവും ചർച്ചകളും മെഡിക്കൽ ഓൺലൈൻ ജേർണലുകളിൽ നിറഞ്ഞു നിൽക്കുകയാണ്.

അവനവന് സുഖത്തിനാചരിക്കുന്നവ അപരനും സുഖത്തിനായ് വന്നിടേണം എന്ന തത്വം ശാസ്ത്രലോകത്തിനും ആർത്തിമേളക്കും നഷ്ടപ്പെട്ടതാണ് കുഴപ്പമെന്ന് സാരം.

രുചി വ്യവസായത്തിന്റെ പരമാവധി സാധ്യത ആരാഞ്ഞപ്പോഴാണ് ചൈന ചാപ്പിള്ളയെ മുതൽ പല്ലിക്കൂറയെ വരെ കരിച്ചും പൊരിച്ചും നിറം നൽകിയും നിരത്തിലെത്തിച്ചത്.






ശാസ്ത്രീയമായി മനുഷ്യൻ പ്രകൃതിയിലെ കോടിക്കണക്കിന് കഥാപാത്രങ്ങളിലെ ഒരംഗം മാത്രമാണ്. ധാർമ്മികമായും സെമിറ്റിക്ക് ദർശനങ്ങൾ വഴിയും അവനാണ് കേന്ദ്ര കഥാപാത്രം. പക്ഷെ ,അവന് ഭുജിക്കാവുന്നതും ഭോഗിക്കാവുന്നതും ഇണങ്ങാവുന്നതുമൊക്കെ നിർണ്ണിതമാണ്. അവന്റെ ഓർഗാനിക് ഘടന തന്നെയാണ് അവന്റെ പരിമിതി.

അസംഖ്യം ബാക്ടീരിയകളും വൈറസുകളും പ്രകൃതിയിലുണ്ട് .അവയെല്ലാം മനുഷ്യനെ അക്രമിക്കാൻ സൃഷ്ടിക്കപ്പെട്ടതല്ല. പാരിസ്ഥിക സന്തുലിതത്വമാണ് സാന്നിധ്യങ്ങളുടെ സാകല്യം . മനുഷ്യൻ അവക്രമം കാണിച്ചാൽ കൃതാനർത്ഥത ഉപോൽപ്പന്നമായി ശമ്പളം കിട്ടും .





നാം നമുക്ക് സൗകര്യങ്ങൾ പ്രദാനിക്കുന്ന ശാസ്ത്രത്തെ മാത്രമാണ് അറിയുന്നത്. ആയുധമാണോ കവചമാണോ ഉണ്ടാക്കേണ്ടത് എന്ന് ഇരുമ്പ് പണിക്കാരന് തീരുമാനിക്കാം എന്നത് പോലെയാണ് ഭൗതിക ശാസ്ത്രവും .രോഗവും ഔഷധവും ഒരേ കമ്പനിയുൽപ്പാദിപ്പിക്കുന്നു എന്നതാണ് ശാസ്ത്രത്തിന്റെ വളർച്ച . കണ്ണ് നശിപ്പിച്ചിട്ട് കണ്ണട വിതരണം ചെയ്യുന്നതല്ല കാരുണ്യബോധം . ചിലർ കണ്ണട വിതരണം ചെയ്യാനായി കണ്ണും കാഴ്ച്ചയും കെടുത്തിക്കളയുകയാണ്.

യുദ്ധവും സമാധാനവും ഒരേ രാജ്യം ഉണ്ടാക്കുന്നു എന്നതാണ് അതിന്റെ അതിന്റെ വകഭേദം .ഇലുമിനേറ്റി ഭീമന്മാർക്ക് വേണ്ടി ബയോ പ്രിപ്പറേറ്റികളിലിരുന്ന് മരണ കിരണങ്ങൾ വികസിപ്പിക്കുന്ന പതിനായിരങ്ങളുണ്ടെന്നും അടുത്ത ലോകമഹായുദ്ധങ്ങൾ വൈറസുകൾ കൊണ്ടാകുമെന്നുമൊക്കെയുള്ള നിരീക്ഷണണങ്ങൾ കേവലം നിഗൂഢവാദങ്ങളായി ഒറ്റയടിക്ക് തള്ളാൻ പറ്റില്ല.




ശാസ്‌ത്രീയതയുടെയും യുക്തിവിചാരത്തിന്റെയും പേരിൽ ആത്മീയത(Spirituality) എന്ന വാക്കിനുതന്നെ അയിത്തം കൽപ്പിച്ചതാണു അവർക്ക് പറ്റിയ തെറ്റ്‌. മതപരമായ ആത്മീയതയ്‌ക്കും പരലോക സംബന്ധിയായ സദാചാരനിഷ്‌ഠയ്‌ക്കും അധീനമായ ആത്മീയത ഭൗതികേതരമാകണമെന്നില്ല , അത് ശാസ്ത്ര വിരുദ്ധവുമല്ല .

കാൾസാഗന്റെ വാക്കുകൾ കടമെടുക്കട്ടെ:

``ശാസ്‌ത്രം ആത്മീയതയുമായി ഒത്തുപോകും എന്നു മാത്രമല്ല, അത്‌ ആത്മീയതയുടെ ഒരു മഹനീയ സ്രോതസ്സുമാണ്‌. പ്രകാശവർഷങ്ങളുടെ അഗാധതയിലും കാലത്തിന്റെ അപാരതയിലും നമ്മുടെ യഥാർത്ഥമായ സ്ഥാനം നാം തിരിച്ചറിയുമ്പോൾ, ജീവന്റെ മൃദുലമനോഹര സൗന്ദര്യവും നിഗൂഢതയും ഉൾക്കൊള്ളുമ്പോൾ, നമ്മുടെ ഉള്ളിന്റെ ഉള്ളിലുറഞ്ഞുകൂടുന്ന ഔന്നത്യവും വിനയവും കലർന്ന ആനന്ദാനുഭൂതിയുണ്ടല്ലോ, തീർച്ചയായും അത്  തന്നെയാണ്‌ ആത്മീയത ".








ഉപാധികൾ ഊരിയെറിയുന്ന മനുഷ്യൻ പ്രതീക്ഷയാണ് .



ജീവിതം എത്രത്തോളം  നിരുപാധികമാവുന്നുവോ (Un conditional life ) അത്രത്തോളം സാത്വികമാവും മനസ്. ഉപാധികളുടെ അർത്ഥരാഹിത്യമാണ് കൊറന്റൈൻ .നാളെ എന്ന് കരുതിയ പദ്ധതികൾ ഇല്ലാതെയായ ഒരു നിമിശമാണ് തിരിച്ചറിവിന്റെ മുന. അങ്ങനെത്തന്നെ ,അവിടെത്തന്നെ ,അപ്പോൾത്തന്നെ ,അയാൾതന്നെ - ആവണം എന്നതാണ് ആ ഉപാധി. ചിലതൊക്കെ കൊറോണ ഇനി മാറ്റിയേക്കാം. മേയ്ക്കപ്പ് അണിയാതെയും സഭയിൽ അണയാം ,മെന്യു നോക്കി അന്നം തീരുമാനിക്കാതെ അന്നം നോക്കി മെന്യു തീരുമാനിക്കാം , നാടും റോഡും മാത്രമല്ല വീടും ശ്രദ്ധിക്കുന്നത് പൊതുപ്രവർത്തനത്തിന് പറ്റാതല്ല ഇങ്ങനെ മാറുന്നു ആ അജണ്ടകൾ .വസ്ത്രം മാത്രമല്ല ഉപാധികളും ഊരിയെറിയാനാവും മനുഷ്യന് , അല്ലെങ്കിൽ ഊരി എറിയേണ്ടി വരും മനുഷ്യന് .



ഇഷ്ട സന്താനം അ വിചാരിതമായി നഷ്ടപ്പെട്ട ശോകം ശ്ലോകമാക്കിയ മഹാകവി പൂന്താനം നമ്പൂതിരി ജ്ഞാനപ്പാനയിൽ കാലത്തിന്റെ ലീലാവിലാസങ്ങൾ പറയുന്നതാണ് വാസ്തവം .

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ

ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-

മിന്ന നേരമെന്നേതുമറിഞ്ഞീലാ.


കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-

ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,

മാളികമുകളേറിയ മന്നന്റെ

തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍.


അബ്ബാസിയ്യാ രാംജവംശത്തിലെ മഹാചക്രവർത്തി ഹാറൂൺ റഷീദ്, സംവഭപരമ്പരകൾക്കന്ത്യം വിടപറയുമ്പോൾ ഒരുവിട്ട വേദവാക്യങ്ങൾ ഇതായിരുന്നു ,

മാ അഗ്നാ അന്നീ മാലിയ ,ഹലക അന്നീ സുൽത്വാനിയ ..

സമ്പത്തൊന്നുമേ തുണച്ചില്ലയന്ത്യം , അധികാരങ്ങളഖിലം വൃഥാവിലന്ത്യം .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us