ഏതെങ്കിലും തരത്തിലുള്ള വിശ്വാസതത്വങ്ങളെ മുന്നിർത്തിയല്ലാതെ മനുഷ്യർക്ക് ജീവിക്കാനാവില്ല. ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കുന്നവർ ചുരുങ്ങിയത് ഭരണഘടന , സാമൂഹിക ചട്ടങ്ങൾ , വ്യക്തിപരമായ വിവേചനാധികാരം തുടങ്ങിയ ഘടകങ്ങളെയാണ് ആശ്രയിക്കാറുള്ളത് . അത്തരം വ്യക്തികളുടെ മതമാണത് . സഹസ്രാബ്ദങ്ങളായി ജനതതികളെ വഴിനടത്തിയ പ്രത്യയ ശാസ്ത്രങ്ങളെ അവഗണിച്ച് ഒരാൾ തൻ്റെ മാത്രം തോന്നളുകളെ അവലംബിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യം എന്ന നിലക്ക് അംഗീകരിക്കാം. പക്ഷെ ആ സമീപനരീതിയെ പ്രത്യയ ശാസ്ത്രവൽക്കരിക്കുന്നത് തനി വിഭ്രാന്തിയാണ് .
ആത്മഹത്യ മൗലികാവകാശമാണെന്ന് വിശ്വസിക്കുന്ന ആ തത്വസംഹിതക്ക് ഗുണപരമായ യാതൊരു സന്ദേശവും ലോകത്തിന് നൽകാനാവില്ല . മതരഹിത സമൂഹങ്ങളിൽ അതേ അനുപാതത്തിൽ വിഷാദവും ആത്മഹത്യയും കൂടുതലാണെന്നത് വസ്തുനിഷ്ഠ യാഥാർത്ഥ്യമാണ് . സങ്കടങ്ങളിൽ ചേർന്ന് നിൽക്കുക , പ്രതിസന്ധികൾ തരണം ചെയ്യുക , ആത്മശാന്തി കൈവരിക്കുക തുടങ്ങിയ സദ്ഗുണങ്ങളില്ലാത്ത സമൂഹം എന്തുമാത്രം മനോരോഗാതുരമായിരിക്കും ? ഒരു പക്ഷേ ലോകത്ത് സന്നദ്ധ സേവനങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് മലയാളികളായിരിക്കും . പക്ഷെ , കേരളത്തിൽ നാസ്തികർ നിയന്ത്രിക്കുന്ന ഏതെങ്കിലും കാരുണ്യ യജ്ഞങ്ങളോ സഹായ സഹകരണ മിഷനറികളോ ആരെങ്കിലും കാണാറുണ്ടോ ?
ഇസ്ലാമിൻ്റെ ചൈതന്യം ദിവ്യാനുരാഗമാണ് . അല്ലാഹുവിനോടും അവൻ്റെ സത്യദൂതരോടുമുള്ള അനുരാഗമാണ് വിശ്വാസത്തിൻ്റെ ഹരം . ആ സ്നേഹ വിപഞ്ചിക ക്രമേണെ വലുതാവുകയും ദീൻ വിശ്വാസിയുടെ ഹൃദയത്തിലെത്തായ കാരണക്കാരായ ആത്മജ്ഞാനികൾ , പുണ്യാത്മാക്കൾ , ഗുരുനാഥർ , പ്രപിതാക്കൾ , പ്രതീകങ്ങൾ തുടങ്ങിയവയെല്ലാം അതിനകത്ത് ഇടം പിടിക്കുകയും ചെയ്യും .
" സത്യവിശ്വാസികളേ , നിങ്ങളിൽ നിന്നാരെങ്കിലും അവൻ്റെ മതം കയ്യൊഴിഞ്ഞാൽ അല്ലാഹു പകരം വേറൊരു സമൂഹത്തെ ഉയർത്തിക്കൊണ്ടുവരും . അവരോട് അല്ലാഹുവിനും അല്ലാഹുവിന് അവരോടും ' ഹുബ്ബ് ' ആയിരിക്കും" എന്ന ഖുർആൻ വചനം പ്രത്യേകം പ്രസ്താവ്യമാണ് .' മതരഹിത മുസ്ലിംകൾ ' എന്നത് ഒരു പൊതുപ്രവണതയായി കണ്ടുതുടങ്ങുന്ന കാലമാണിത് .
യൂറോപ്പിൽ മതരഹിത ക്രൈസ്തവരാണ് കൂടുതൽ .
'കൗണ്ടർ റിഫോർമേഷൻ' എന്ന മതനവീകരണ യജ്ഞമാണ് യൂറോപ്യൻ ക്രൈസ്തവതയുടെ രക്തമൂറ്റി അതിനെ ലിബറലിസത്തിൻ്റെ വായയിലെത്തിച്ചത് . പൊതുബോധത്തെ സംതൃപ്തിപ്പെടുത്താൻ മതത്തെ കത്രിച്ച് നന്നാക്കുന്ന ഏർപ്പാടാണ് കൗണ്ടർ റിഫോർമേഷൻ .
മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗവും അതേ പാതയിലാണ് .
വാസ്തവത്തിൽ അക്ഷരങ്ങൾക്കും പ്രമാണങ്ങൾക്കും അപ്പുറം അനുഭവങ്ങളാണ് ഈമാൻ എന്ന ആത്മജ്ഞാനത്തിൻ്റെ അഭാവമാണവരുടെ ദാരിദ്ര്യം .
സ്നേഹം ശ്വാസത്തിലലിഞ്ഞാൽ പിന്നെ മതം സംത്യേപ്തമാവും .
യുക്തിവിചാരങ്ങൾ പോലും അല്ലാഹു തരുന്നതാകയാൽ മതത്തിനെതിരായ വിചാരങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ ബലി നൽകാൻ വിശ്വാസിക്കാവും .
അല്ലാഹു നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും സകാതും സദഖയും മതത്തിനകത്തുണ്ട് .
ചിലത് ഫിഖ്ഹിൻ്റെ ഭാഗമാണ് .
ചിലത് തസവ്വുഫിൻ്റെ ഭാഗമാണ് .
സമ്പത്തിൻ്റെ സക്കാത് സമൂഹം ചർച്ച ചെയ്യുന്നതാണ് . ആരോഗ്യത്തിൻ്റെ സകാതാണ് നമസ്ക്കാരവും ഹജ്ജും ഉംറയുമെല്ലാം . പക്ഷെ അതിനേക്കാൾ വലിയ മൂലധനങ്ങളാണ് ബുദ്ധിയും മനസ്സും . മനുഷ്യൻ്റെ രാജാവ് മനസ്സാണ് . ശക്തി ബുദ്ധിയാണ് .
എങ്കിൽ , അതിനും സകാത്തുണ്ട് .
ബുദ്ധിയുടെ സകാതാണ് യുക്തിയുടെ ബലി . ചില ചിന്തകൾ ബലി നൽകാനുള്ളതാണ് .
മനസ്സിൻ്റെ സകാത്ത് സ്നേഹമാണ് .
നിശ്ചിത ഓഹരി സ്നേഹം അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവൊഴിക്കാനുള്ളതാണ് .
സ്നേഹത്തിൻ്റെ ഇന്ധനം വിശ്വസ്തതയാണ് .
സമ്പത്തും ആരോഗ്യവും മനുഷ്യർ മനുഷ്യർക്ക് നൽകുന്നു.
പക്ഷെ മനസ് മനുഷ്യർ അല്ലാഹുവിന് മാത്രമേ നൽകാവൂ , ഇതാണ് ഇസ്‌ലാമിൻ്റെ സ്നേഹ സിദ്ധാന്തം .
മനസ് അല്ലാഹുവിന് നൽകുന്നതിനാണ് ' നിയ്യത് വെക്കൽ ' എന്ന് പറയുന്നത് .
അവിടെയാണ് ഈമാനിൻ്റെ രുചി കിടക്കുന്നത്
ആത്മീയതയാണ് മനുഷ്യ മൈത്രിയുടെ എക്കാലത്തെയും ആധാരം . സ്വയമുരുകി മറ്റുള്ളവർക്ക് വേണ്ടി വ്യസനിച്ചവരാണ് പ്രവാചകന്മാർ . തെരുവുകളിൽ അലയുന്നവർക്ക് ആലംബമരുളിയ ഖാജാ മുഈനുദ്ദീൻ അൽ ചിഷ്തി , നിസാമുദ്ദീൻ ഔലിയ തുടങ്ങിയ എത്രയോ സൂഫികളുടെ കഥകളിലൂടെയാണ് ഭാരതത്തിന് ചരിത്രമുണ്ടായത്. മതത്തിൻ്റെ അനന്യമായ മധുരിമയിലേക്ക് ജനലക്ഷങ്ങൾ ആകൃഷ്ടരായത് അത്തരം വ്യക്തികളുടെ പ്രഭാവലയത്തിലാണ് .കുറേ ചോദ്യോത്തരങ്ങളല്ല ഇസ്ലാമെന്ന് അവർ ജീവിതത്തിലൂടെ കാണിച്ച് തന്നു. അവർ ഒരേ സമയം അഭൗമികമായ സത്യങ്ങളോടും ജീവിതമെന്ന അനുഭവ യാഥാർത്ഥ്യളോടും യോചിക്കുന്ന തരത്തിൽ മറുചോദ്യങ്ങളില്ലാത്ത വിധം മനുഷ്യത്വത്തെ നിർവ്വചിച്ചു .വാളുകളിലൂടെയല്ല , നല്ല വാക്കുകളിലൂടെയാണവർ മതത്തെ മധുരോതാരമാക്കിയത്. രാഷ്ട്രനിർമ്മാണത്തിനും സാമൂഹിക നവോത്ഥാനത്തിനും വിദ്യാഭ്യാസ നവോൽക്കർഷത്തിനും അവർ ആത്മികമായ അർത്ഥം കൂടി നൽകി.
ആ മഹിത സന്ദേശമാണ് പുതുകാല പ്രതിസന്ധികൾക്ക് പരിഹാരം . ഒഴുക്കിനെതിരെ നീന്തി സത്യങ്ങളുടെ സമാന്തര സമുദ്രമായി മാറുന്ന പരിശ്രമങ്ങളുടെ പലതുള്ളികളിലാണ് ഭാവിയുടെ നിലനിൽപ്പ് .
Leave a Reply