loader
blog

In Aesthetic

By Shuaibul Haithami


മനുഷ്യൻ : കാലത്തിൻ്റെ നുള്ള് .

മനുഷ്യ ചരിത്രം ഒരിക്കലും നേര്‍രേഖാ സഞ്ചാരങ്ങളല്ല. ഉലഞ്ഞും കുലഞ്ഞും സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് മനുഷ്യര്‍ ഇവിടം വരെയെത്തിയത്. പരീക്ഷിച്ചും പരീക്ഷപ്പെട്ടും സ്വയംപാകപ്പെട്ടാണ് നാഗരികത കാലത്തോട് സമരസപ്പെട്ടത്. സമാനമായൊരു എടുത്തുലയലിലിലേക്ക് മനുഷ്യ ജീവിതത്തെ കൊവിഡ് പറിച്ചെറിയുമോ? നെടുവീര്‍പ്പും ചുടുനിശ്വാസവുമായി ഏതറ്റം വരെ നാം പിടിച്ചു നില്‍ക്കും? നിയതിനിയോഗാന്ത്യം ആരൊക്കെ അതിജയിച്ച് നില്‍ക്കും? മനുഷ്യര്‍ ചിന്തിക്കേണ്ട സമയമാണ്. സ്വയം വിനയാന്വിതനായി ചെറുതാവേണ്ട നേരമാണ്. ആ പാകതയാണല്ലോ അവന്റെ വലുപ്പം.


ഉള്‍വലിയലുകളുടെ

ഉള്ളടക്കങ്ങള്‍



അതിര്‍ത്തികള്‍ മായ്ച്ചും അകലങ്ങള്‍ മതിയാകാതെയും അദൃക്കായ ഒരു വൈറസ് സാമ്രാജ്യങ്ങള്‍ കീഴടക്കി മുന്നേറുമ്പോള്‍ അതികായകനായ മനുഷ്യന് എവിടെയാണ് അടിതെറ്റിയത് എന്നന്വേഷിക്കുന്ന പഠനങ്ങള്‍ ശാസ്ത്ര ധാര്‍മ്മിക ലോകങ്ങളില്‍ സജീവമാവുകയാണ്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ദേയമായ നിരീക്ഷണമാണ് ഹാര്‍ഡ്‌വേര്‍ഡ് ബിസിനസ് റിവ്യുവില്‍ ഗ്യാരി പി. പിസാനോ, റഫല്ലൊ സാദൂന്‍, മിഷേലെ സെയ്‌നിനി എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനം.



   




ദുരന്തങ്ങളും ദുരിതങ്ങളും മറ്റുള്ളവര്‍ക്ക് പറഞ്ഞതാണ്, തങ്ങള്‍ അതില്‍ നിന്നെല്ലാം സുരക്ഷിതരാവും എന്ന മധ്യ- വരേണ്യ ജന വിഭാഗങ്ങളുടെ ഉദാസീനത കലര്‍ന്ന അമിതാത്മവിശ്വാസത്തിന്റെ സങ്കലനവും ഗുണനവുമാണ് കൊറോണയുടെ വെട്ടിപ്പിടുത്തം എന്നാണതില്‍ പറയുന്നത്. ശാസ്ത്ര സാങ്കേതിക സന്നാഹങ്ങളുടെ ധാരാളിത്തം മനസുകളില്‍ ബാക്കിയാക്കിയത് ദാരിദ്ര്യം മാത്രമായിരുന്നു. കൊവിഡ് അതിന് മതിയാവുമ്പോള്‍ വിശ്രമിക്കാന്‍ ഇരുന്നാലും മനുഷ്യനെ ജയിക്കാന്‍ വിടില്ല, ലാഭ ലോഭങ്ങളുടെ കിടമത്സരങ്ങള്‍ക്ക് വേണ്ടി ജൈവരാസായുധക്കച്ചവടം പോലും പൊലിപ്പിക്കാന്‍ സാംക്രമിക വൈറസുകളെ വികസിപ്പിക്കുന്ന മനുഷ്യന്റെ ആത്മവിശ്വാസത്തെ ആത്മവിസ്മൃതി എന്നേ പറയാനൊക്കുകയുള്ളൂ.



അന്യനും അപരനും ബാധിക്കുന്ന ദുരന്തം സഹതാപവും ഒരുപടി കടന്ന് അനുതാപവും സൃഷ്ടിച്ചിരുന്ന കാരുണ്യബോധം കൊണ്ട് ഇനിയുള്ള കാലം മനുഷ്യന് മുന്നോട്ടു പോവാനാകില്ല. ഓരോ മനുഷ്യനും ഇരയാവാന്‍ ഊഴം കാത്തു നില്‍ക്കുകയാണ് സത്യത്തില്‍. റോഡിലൂടെ സൈറണിട്ട് ഒരാംബുലന്‍സ് ചീറിപ്പായുന്നത് കാണുമ്പോള്‍, അതിനകത്ത് കിടക്കുന്ന രോഗി ഞാന്‍ തന്നെയാണ് എന്നുറപ്പിക്കാനാവുന്ന വിധം ഓരോ മനുഷ്യനും ആത്മവിശ്വാസത്തെ പുനഃനിര്‍വ്വചിക്കണം എന്നാണവര്‍ പറയുന്നത്. വരാന്‍ പോവുന്ന വിപത്തുകള്‍ നേരത്തെ നിരീക്ഷണം ചെയ്ത് മുന്‍ കരുതല്‍ സ്വീകരിക്കാന്‍ ഉറുമ്പിനോളവും വളര്‍ന്നതല്ല മനുഷ്യമസ്തിഷ്‌ക്കം. താന്‍ ഇതൊക്കെ കാണാനും വായിക്കാനും ജനിച്ചവനാണ്, അനുഭവിക്കാന്‍ ജനിച്ച പാവങ്ങള്‍ അവരാണ് എന്ന ആ കേവലം തോന്നലിന്റെ പേര് Cognitive Bias അഥവാ ഗ്രഹണപക്ഷപാതിത്വം എന്നാണ്.


ആദ്യഘട്ടത്തില്‍ ഓരോ രാജ്യക്കാരും കൊവിഡിനെ ഇതര രാജ്യത്തിന്റെ ദുരന്തമായി കാണുകയും പരസ്പര വിരോധികള്‍ തീര്‍ത്തും സാഡിസ്റ്റുകളാവുകയും ചെയ്തു. ഏഷ്യ പിടിയിലമര്‍ന്നപ്പോള്‍ യൂറോപ്പും അമേരിക്കയും വിനോദ സഞ്ചാരത്തിന് പുതിയ പാത തുറന്നു ബദലന്വേഷിച്ചു. യൂറോപ്പിലേക്ക് വൈറസ് കടന്നതോടെ ഭൂഖണ്ഡബോധം രാജ്യദേശീയത്തിലേക്ക് ചുരുങ്ങി സുരക്ഷിതത്വം തേടി. രാജ്യങ്ങള്‍ പതിയെപ്പതിയെ അതിര്‍ത്തികളടച്ച് തുടങ്ങിയതോടെ സന്തോഷം തേടിയുള്ള യാത്രകള്‍ ആരോഗ്യ വകുപ്പിന്റെ സന്ദേശങ്ങള്‍ക്ക് കാത്തിരുന്നു. ഒടുവില്‍ വിനോദങ്ങള്‍ വിഷാദങ്ങളായി. കാലുകള്‍ക്ക് വിലക്കുകള്‍ വീണതോടെ കാഴ്ചകള്‍ കൊറോണ മാത്രമായി. ഒറ്റലോകം എന്ന പാന്‍ ഗ്ലോബല്‍ ഭൂപടം വീണ്ടും ചിതറി. ഒഴുക്കു നിലച്ച പുഴ പോലെ ജീവിതങ്ങള്‍ കെട്ടിക്കിടന്നു.

ചൈനീസ് വൈറസ് എന്ന അമേരിക്കയുടെ സഹതാപത്തിലൊളിപ്പിച്ച പരിഹാസം കേട്ട് ചൈന ഉള്ളാലെ ചിരിച്ചു. സാംപിള്‍ വെടിക്കെട്ടേ ഇവിടെയുള്ളൂ, ബാക്കി കാണാനുള്ള പൂരമാണ് എന്നര്‍ഥത്തില്‍.


ആ ഘട്ടവും പിന്നിട്ടപ്പോള്‍ മനുഷ്യന്‍ സംസ്ഥാനങ്ങള്‍ എന്ന അതിര്‍ത്തികളിലേക്ക് ചുരുങ്ങി. പാലവും റോഡും മണ്ണിട്ട് നിരത്തിയാല്‍ വൈറസ് വന്ന വഴിയേ മടങ്ങിക്കോളും എന്ന ബാലിശമായ സ്വാര്‍ഥതയിലേക്ക് ചിലര്‍ ഉള്‍വലിഞ്ഞു. പിന്നീട് ജില്ലകളുടെ അകത്തേക്ക്, ഗ്രാമങ്ങളുടെ ഉള്ളിലേക്ക്, വീട്ടകങ്ങളിലേക്ക് സുരക്ഷിതത്വം തേടി അവന്‍ തിരിഞ്ഞുനടന്നു. ലോകത്തോളം വളര്‍ന്നവന്‍ തന്നോളം ചെറുതായ ആ സന്ദര്‍ഭം, അനര്‍ഹമായ ആത്മവിശ്വാസത്തിന് ഒരിക്കലും താനര്‍ഹനല്ല എന്ന നഹാര അവന്റെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. അപരനിലൂടെയല്ല, തന്നിലൂടെ തന്നെയാണ് ദുരന്തങ്ങള്‍ വായിക്കേണ്ടത് എന്നായിരുന്നു ആ മുഴക്കം.


അടച്ചിട്ട

വാതിലുകളില്ലാതാവുന്ന മനുഷ്യന്‍


മനുഷ്യന്‍ എന്ന പദം ജൈവ ആത്മീക സ്വത്വത്തെ ഒന്നിച്ച് വ്യവഹരിക്കുന്നതാണ്. സ്വയം സൃഷ്ടിക്കപ്പെടുന്ന സ്വകാര്യതയും ബോധപൂര്‍വ്വം ഒളിപ്പിച്ച് വയ്ക്കുന്ന സ്വകാര്യതയുമാണ് മനുഷ്യന്റെ സ്വത്വ സൗന്ദര്യങ്ങളിലൊന്ന്. നിഗൂഢത സ്വയം സൃഷ്ടിക്കുന്നത് അഭംഗിയാണെങ്കിലും ഓരോ മനുഷ്യനിലും അപ്രവചനീയമായൊരു നിഗൂഢത മറഞ്ഞിരിക്കല്‍ ജീവിത ബന്ധങ്ങളുടെ രസങ്ങളില്‍ പെട്ടതാണ്. മനുഷ്യര്‍ക്ക് മാത്രമുള്ളതാണല്ലോ അടച്ചിട്ട വാതിലുകള്‍. ആ ഭംഗി അന്തകന്‍ കൂടിയാവുമോ കൊവിഡ് -19?


കൊവിഡ്- 19 ആവശ്യപ്പെടുന്നതനുസരിച്ച് ഭരണകൂടങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയെ പിന്‍തുടരുന്നു എന്നതിന് വലിയ പ്രത്യാഘാത സാധ്യതകള്‍ തന്നെയുണ്ട്. ആധുനിക ചരിത്ര നിരീക്ഷകന്‍ യുവാല്‍ നോവ ഹരീരി ഇത് സംബന്ധിച്ച് എഴുതിയ ‘കൊറോണാനന്തര ലോക സാധ്യതകള്‍’ എന്ന നിരീക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ വളരെ വൃത്തിയായി പറഞ്ഞിട്ടുണ്ട്.



ഇന്ത്യയിലൊന്നും അത്ര കാര്യമായി നടന്നിട്ടില്ലെങ്കിലും കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ നിരവധി ഭരണകൂടങ്ങള്‍ ഇതിനകം തന്നെ പുതിയ നിരീക്ഷണ ഉപകരണങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. ചൈന അവ്വിഷയത്തില്‍ ഏറെ മുന്നോട്ട് പോയി. ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം കിഴക്കന്‍ ഏഷ്യയില്‍ മാത്രമായി ഒതുങ്ങുന്നില്ല. കൊറോണ വൈറസ് രോഗികളെ കണ്ടെത്തുന്നതിന് സാധാരണയായി തീവ്രവാദികളോട് പോരാടുന്നതിന് കരുതിവച്ചിരിക്കുന്ന നിരീക്ഷണ സാങ്കേതികവിദ്യ വിന്യസിക്കാന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തിടെ ഇസ്‌റാഈല്‍ സുരക്ഷാ ഏജന്‍സിയെ അധികാരപ്പെടുത്തിയിരുന്നു. പാര്‍ലമെന്ററി ഉപസമിതി ഈ നടപടികള്‍ക്ക് അംഗീകാരം നല്‍കാതിരിന്നപ്പോള്‍ പ്രത്യേക പദവി ഉപയോഗിക്കുകയായിരുന്നു പ്രധാനമന്ത്രി.


കരയിലും കടലിലും ആകാശത്തും നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയ രാജ്യങ്ങളുണ്ട്. അതിന് സാധിക്കാത്ത രാജ്യങ്ങള്‍ക്ക് വാടക വ്യവസ്ഥയില്‍ നിരീക്ഷണ ജോലി ചെയ്ത് കൊടുക്കാന്‍ സ്വകാര്യ കമ്പനികള്‍ തയ്യാറായിവരുന്നു എന്നതാണ് പുതിയ വിശേഷം. യുവാല്‍ നോവ ഹരാരി ഇതിന് പറയുന്ന ഉദാഹരണം ശ്രദ്ധേയമാണ്. 50 വര്‍ഷം മുന്‍പ് ലോകത്തെ എറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സി സോവിയറ്റ് യൂണിയന്റെ കെ.ജി.ബി ആയിരുന്നു. അവര്‍ക്ക് അന്നത്തെ 240 മില്യണ്‍ ജനങ്ങളെ നിരീക്ഷിക്കാന്‍ ആവശ്യമായ സമയത്തിന്റെ പത്തിലൊന്ന് വേണ്ട ഇന്ന് ഏഷ്യയും യൂറോപ്പും ആകെ നടക്കുന്ന ചലനങ്ങള്‍ ഒപ്പിയെടുക്കാന്‍.


ഓരോ പൗരനും ശരീര താപനിലയും ഹൃദയമിടിപ്പും 24 മണിക്കൂറും അളക്കാന്‍ കഴിയുന്ന ഒരു ബയോമെട്രിക് ബ്രേസ്ലെറ്റ് ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു സര്‍ക്കാരിനെ സങ്കല്‍പിച്ചു നോക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്ന് ലഭ്യമാകുന്ന ഡാറ്റ ഭരണകൂട അല്‍ഗോരിതം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. ശരീരതാപനില മുതല്‍ സമ്പര്‍ക്ക, സഞ്ചാര പഥങ്ങള്‍ പൗരന് മറന്നുപോയാലും ഭരണകൂടത്തിന്റെ രേഖയില്‍ പതിഞ്ഞിട്ടുണ്ടാവും. വൈറസ് വ്യാപനം തടയാന്‍ അങ്ങേയറ്റം സഹായകമായ ഈ മാര്‍ഗം, ഏകാധിപതികളോ അവരേക്കാള്‍ അപകടകാരികളായ ജനാധിപത്യത്തിലെ ഏകാധിപതികളോ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് പോസ്റ്റ് കൊറോണിയല്‍ രാഷ്ട്രീയം.


ഉദാഹരണമായി ഒരാള്‍ സി.എന്‍.എന്‍ ലിങ്കിന് പകരമായി ഫോക്‌സ് ന്യൂസ് ലിങ്കില്‍ ക്ലിക്ക് ചെയ്തുവെന്ന് ഇരിക്കട്ടെ. അത് അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും ഒരുപക്ഷേ വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കും. ആ ലിങ്കിലെ ഒരു വീഡിയോ ക്ലിപ്പ് കാണുമ്പോള്‍ അയാളുടെ ശരീര താപനില, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് എന്നിവയ്ക്ക് എന്ത് സംഭവിക്കുമെന്ന് ഭരണകൂടം നിരീക്ഷിക്കുകയാണപ്പോള്‍. പൗരന്‍ എങ്ങനെ ചിന്തിക്കുന്നു, ചിരിക്കുന്നു, കരയുന്നു എന്നതടക്കമുള്ള വൈകാരിക ക്ഷോഭങ്ങള്‍ മാര്‍ക്ക് ചെയ്യപ്പെടുന്നതിന്റെ ബാക്കിപത്രം വൈകാരികാവകാശ നിഷേധമായിരിക്കും.



കോപം, സന്തോഷം, വിരസത, സ്‌നേഹം തുടങ്ങിയവ പനിയും ചുമയും പോലെ തന്നെ ജൈവിക പ്രതിഭാസങ്ങളാണ്. ചുമയെ തിരിച്ചറിയുന്ന അതേ സാങ്കേതികവിദ്യയ്ക്ക് ചിരികളെയും തിരിച്ചറിയാന്‍ കഴിയും. കോര്‍പ്പറേറ്റുകളും സര്‍ക്കാരുകളും നമ്മുടെ ബയോമെട്രിക് ഡാറ്റ കൂട്ടത്തോടെ വിളവെടുക്കാന്‍ തുടങ്ങിയാല്‍, അവര്‍ക്ക് നമ്മളെ നമുക്ക് അറിയുന്നതിനേക്കാള്‍ നന്നായി അറിയാന്‍ സാധിക്കും. അവര്‍ക്ക് നമ്മുടെ വികാരങ്ങള്‍ പ്രവചിക്കാന്‍ മാത്രമല്ല, നമ്മുടെ വികാരങ്ങള്‍ കൈകാര്യം ചെയ്യാനും അവര്‍ക്ക് ആവശ്യമുള്ളതെന്തും അങ്ങനെ വില്‍ക്കാനും കഴിയും. അത് എന്ത് തന്നെയായാലും ഒരു ഉല്‍പ്പന്നമോ ഒരു രാഷ്ട്രീയ നേതാവോ ആകട്ടെ. ഈ ബയോമെട്രിക് നിരീക്ഷണം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഡാറ്റ ഹാക്കിങ് തന്ത്രങ്ങള്‍ കാലഹരണപ്പെട്ടതാക്കും. ഭരണകൂടത്തിന് മനുഷ്യന്‍ എന്ന വിലാസം എളുപ്പത്തില്‍ പൗരന്‍ എന്നാക്കാം. അതവനെ ദേശീയ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഉപകരണമാക്കുന്നു. ഇതാണ് ഉത്തര കൊറിയ പോലുള്ള രാജ്യത്ത് സംഭവിക്കുന്നത്. അവിടെ നടേ പറഞ്ഞതു പോലെ പൗരന്മാരുടെ വൈകാരിക ചാഞ്ചാട്ടങ്ങള്‍ നിരീക്ഷപ്പെട്ടാല്‍ എന്തുണ്ടാവും?


കൊറോണ വൈറസ് വ്യാപനം പൂജ്യമായി കുറയുമ്പോഴും, ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങള്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് ചില ഡാറ്റാ തീനികളായ സര്‍ക്കാരുകള്‍ വാദിക്കാം. കൊറോണ വൈറസിന്റെ രണ്ടാമതൊരു തരംഗത്തെ ഭയപ്പെടുന്നു എന്നോ, അല്ലെങ്കില്‍ മധ്യാഫ്രിക്കയില്‍ ഒരു പുതിയ എബോള വൈറസ് വികസിക്കുന്നുവെന്നോ അവര്‍ക്ക് കാരണങ്ങള്‍ പറയാം. യുവാല്‍ നോവ ഹരീരിയുടെ ഇത്തരം നിരീക്ഷണങ്ങള്‍ രാഷ്ട്രീയ നിരീക്ഷകര്‍ വേണ്ടത്ര ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല.


വിഗ്രഹങ്ങളുടയുന്നു,

സമവാക്യങ്ങള്‍ മാറുന്നു


പശ്ചിമ പൂര്‍വേഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് തങ്ങളുടേതല്ലാത്ത കാരണത്താല്‍ കിടപ്പിടവും കൂടെപ്പടപ്പും നഷ്ടപ്പെട്ട ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ കൂട്ടപ്പലായനം ചെയ്തിരുന്നത് യൂറോപ്പിലേക്കായിരുന്നു. യൂറോപ്പ് വലതുപക്ഷ വംശീയതയിലേക്കും തീവ്ര ദേശീയതയിലേക്കും കളം മാറ്റിച്ചവിട്ടിയതോടെ അഭയാര്‍ഥികള്‍ കടലിലും കരയിലും അലയുകയായിരുന്നു. അഭയാര്‍ഥികള്‍ ഭൂമുഖത്തെ എറ്റവും അപകടകാരികളായ മനുഷ്യരാണ് എന്നായിരുന്നു ഇറ്റാലിയന്‍ വലതുപക്ഷ മന്ത്രി ഒറ്റിയോ സാല്‍വീനി കുടിയേറ്റ വിരുദ്ധ ബില്‍ അവതരിപ്പിക്കവേ പാര്‍ലമെന്റില്‍ പറഞ്ഞത്. അന്നത്തെ പ്രധാനമന്ത്രി ഗുസേപ്പ കോണ്‍ഡ് അതിനെ പിന്താങ്ങുകയും ചെയ്തു. സ്‌പെയിനും ഫ്രാന്‍സുമെല്ലാം സ്വീകരിച്ച സമീപനം മറ്റൊന്നായിരുന്നില്ല. മതിലു പണിയുന്ന രാഷ്ട്രീയമല്ല, പാലം ഉണ്ടാക്കുന്ന രാഷ്ട്രീയമാണ് കാലം ആവശ്യപ്പെടുന്നതെന്ന വിഖ്യാത എഴുത്തുകാരന്‍ ദിഷാനോ സ്റ്റോക്‌സിന്റെ വചനം ഉദ്ധരിച്ച് മാര്‍മാപ്പ പ്രസംഗിക്കേണ്ടി വന്ന സാഹചര്യമതായിരുന്നു. ട്രംപിന്റെ അമേരിക്ക കുടിയേറ്റക്കാരോട് കാണിച്ച ക്രൂരതകള്‍ പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതായിരുന്നു. കാലമോ ചരിത്രമോ വിധിയോ എന്താണ് തിരിച്ചടിച്ചതെന്ന് അവരവരുടെ വിശ്വാസം തീരുമാനിക്കട്ടെ. പക്ഷെ, അന്ന് അതിര്‍ത്തികള്‍ അടച്ചവര്‍ക്ക് നേരെ ഇന്ന് അതിര്‍ത്തികള്‍ അടക്കപ്പെടുകയാണ്. അബലത്വം ആക്ഷേപിക്കപ്പെട്ട രാഷ്ട്രങ്ങളില്‍ നിന്നു വന്‍കിടക്കാര്‍ ഔഷധം വാങ്ങുകയാണ്. രാജ്ഞിയും രാജാവും പ്രധാനമന്ത്രിയും സ്വന്തം ജീവിത പങ്കാളിയുടെ നിശ്വാസത്തെ ഭയപ്പെടുന്നു. കര പാദ നാദ പതനങ്ങളില്‍ വിസ്മയങ്ങള്‍ വിരിയിച്ച മഹാതാരങ്ങള്‍ തളര്‍ന്ന് വീഴുന്നു.


അമേരിക്ക അവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പാഠപുസ്തകമാവുകയാണ്. അടുത്ത ലോക യുദ്ധം ഞങ്ങള്‍ താരാപഥത്തില്‍ നിന്ന് നടത്തി ബഹിരാകാശത്ത് വച്ച് നിയന്ത്രിക്കും എന്ന് വീമ്പടിച്ച അമേരിക്കന്‍ ഭരണകൂടം ജീവിക്കാന്‍ മാത്രമുള്ള ഓട്ടത്തിനിടയില്‍ മരണം എങ്ങനെ നേരിടും എന്നോര്‍ക്കാതെ പോയി. ഭീമന്‍ വരുമാനങ്ങള്‍ അതിഭീമന്‍ ആയുധങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ച രാഷ്ട്രം, മൂക്ക് മറക്കുന്ന മാസ്‌ക് മറ്റു രാജ്യങ്ങളില്‍ നിന്നു മോഷ്ടിക്കേണ്ടി വന്നു എന്നത് ഉത്താരാധുനിക ചരിത്രത്തിലെ നിര്‍ണായക നിമിഷമാണ്. ജസ്റ്റീനിയന്‍ വസന്തയെയും സ്പാനിഷ് ഫ്‌ളൂവിനെയും ഓര്‍മിക്കും തരത്തില്‍ മരണസംഖ്യ കുത്തനെ കയറുമ്പോള്‍ ആയുധ സഖ്യങ്ങളുടെ ആഗോള ധ്രുവങ്ങള്‍ ഒന്നിച്ചല്ല, ഒറ്റക്കാണ്. മിഡില്‍ ഈസ്റ്റില്‍ കയറി മേഞ്ഞ് കെട്ടിക്കിടന്ന പഴകിയ ആയുധവും മരവിച്ച കൈത്തരിപ്പും തീര്‍ത്ത അമേരിക്കയുടെ അന്നത്തെ സെക്രട്ടറി ജനറല്‍ പറഞ്ഞ ഒരു കാര്യമുണ്ട്, അന്ന് മേല്‍വിലാസമില്ലാതെ മരിച്ചുകിടന്ന പതിനായിരക്കണക്കിന് കബന്ധങ്ങള്‍ നോക്കി അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ ശവങ്ങള്‍ എണ്ണി നോക്കാറില്ല എന്നായിരുന്നു. അമേരിക്കയുടെ അന്നത്തെ അഹന്തയുടെ അണിയറ യൂറോ ഭീമന്മാര്‍ അടങ്ങുന്ന നാറ്റോ കൂട്ടായ്മയായിരുന്നു. മരിക്കാന്‍ നേരത്തെ ശീലിച്ചുപോയ അവരുടെ ഇരകളായ മൂന്നാം ലോകരാജ്യങ്ങള്‍ക്ക് കൊവിഡ് പേരു മാറി വന്ന മറ്റൊരു ദുരന്തം മാത്രമാണ്. വേട്ടക്കാര്‍ വേട്ടയാടപ്പെടുന്നുവെന്നത് പുതിയ ആമുഖം തേടുന്ന ചരിത്രത്തിന്റെ തുടക്കമാണ്. കോടിക്കണക്കിന് സഹൃദയരുണ്ടാവും എല്ലാ വമ്പന്‍ രാജ്യങ്ങളിലും. ക്രൂരരായ ഭരണാധികാരികള്‍ മാത്രം തങ്ങളുടെ രാജ്യത്തിന്റെ പ്രൊഫൈല്‍ പിക്ചര്‍ ആയിപ്പോയതിനാല്‍ ശബ്ദമില്ലാതായ അത്തരം ഉത്തമജന്മങ്ങളുടെ ലോകക്രമമാണ് ഇനിയുണ്ടാവേണ്ടത്. കലിപ്പ് കല്ലിച്ച അധികാര മുഖങ്ങള്‍ അഭയം തേടി പതറുമ്പോള്‍ ഒന്നും ഒരാളും പ്രതിഷ്ഠാപിതനല്ല എന്ന് പ്രഖ്യാപിക്കപ്പെടുകയാണ്.


കണ്ണടയല്ല, കണ്ണാണ് പ്രധാനം


കൊവിഡിനെ സംബന്ധിച്ച രണ്ട് ചര്‍ച്ചകള്‍ക്കും ഗുണകരമല്ലാത്ത ഗുണങ്ങളാണുള്ളത്. ചൈനയാല്‍കടത്തിക്കൊണ്ട് പോകപ്പെട്ട വൈറസാണ് കൊറോണ. കൊലപാതക വ്യവസായം വികസിപ്പിക്കാനുള്ള ശ്രമത്തിനിടെ ചോര്‍ന്നതാണ് പിന്നീടത്. ഇതാണതിലൊന്ന്.


ഇവിടെ ചൈനയാണ് പ്രതിയെന്ന് നിരീക്ഷര്‍ പറയുന്നില്ല. അമേരിക്ക മോഷ്ടിക്കും മുന്‍പ് നേടിയെടുത്തതിനാല്‍ കടുവയെ കിടുവ പിടിച്ചു എന്നേയുള്ളു എന്നേ പറയേണ്ടതുള്ളൂ എന്നാണവര്‍ പറയുന്നത്. വായില്‍ തിരുത്താന്‍ പറ്റുന്നതെല്ലാം കച്ചവടം ചെയ്യുന്ന ചൈനീസ് വ്യാപാര നഗരമായ വുഹാനിലെ മാംസ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ മനുഷ്യനിലേക്ക് ചാടിയത് എന്നാണ് അടുത്ത ആഖ്യാനം. ഈനാംപേച്ചി (ജമിഴീഹശി) യോ വവ്വാലോ (ആമ)േ ആണ് ഈ വൈറസിന്റെ ഉറവിടം എന്ന ശാസ്ത്രീയ നിരീക്ഷണവും ചര്‍ച്ചകളും മെഡിക്കല്‍ ഓണ്‍ലൈന്‍ ജേര്‍ണലുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അവനവന് സുഖത്തിനാചരിക്കുന്നവ അപരനും സുഖത്തിനായ് വന്നിടേണം എന്ന തത്വം ശാസ്ത്രലോകത്തിനും ആര്‍ത്തിമേളക്കും നഷ്ടപ്പെട്ടതാണ് കുഴപ്പമെന്ന് സാരം.



രുചി വ്യവസായത്തിന്റെ പരമാവധി സാധ്യത ആരാഞ്ഞപ്പോഴാണ് ചൈന ചാപ്പിള്ളയെ മുതല്‍ പല്ലിക്കൂറയെ വരെ കരിച്ചും പൊരിച്ചും നിറം നല്‍കിയും നിരത്തിലെത്തിച്ചത്.

ശാസ്ത്രീയമായി മനുഷ്യന്‍ പ്രകൃതിയിലെ കോടിക്കണക്കിന് കഥാപാത്രങ്ങളിലെ ഒരംഗം മാത്രമാണ്. ധാര്‍മികമായും സെമിറ്റിക്ക് ദര്‍ശനങ്ങള്‍ വഴിയും അവനാണ് കേന്ദ്ര കഥാപാത്രം. പക്ഷെ, അവന് ഭുജിക്കാവുന്നതും ഭോഗിക്കാവുന്നതും ഇണങ്ങാവുന്നതുമൊക്കെ നിര്‍ണിതമാണ്. അവന്റെ ഓര്‍ഗാനിക് ഘടന തന്നെയാണ് അവന്റെ പരിമിതി.

അസംഖ്യം ബാക്ടീരിയകളും വൈറസുകളും പ്രകൃതിയിലുണ്ട്. അവയെല്ലാം മനുഷ്യനെ അക്രമിക്കാന്‍ സൃഷ്ടിക്കപ്പെട്ടതല്ല. പാരിസ്ഥിക സന്തുലിതത്വമാണ് സാന്നിധ്യങ്ങളുടെ സാകല്യം. മനുഷ്യന്‍ അവക്രമം കാണിച്ചാല്‍ കൃതാനര്‍ഥത ഉപോല്‍പ്പന്നമായി ശമ്പളം കിട്ടും.


നാം നമുക്ക് സൗകര്യങ്ങള്‍ പ്രദാനിക്കുന്ന ശാസ്ത്രത്തെ മാത്രമാണ് അറിയുന്നത്. ആയുധമാണോ കവചമാണോ ഉണ്ടാക്കേണ്ടത് എന്ന് ഇരുമ്പ് പണിക്കാരന് തീരുമാനിക്കാം എന്നത് പോലെയാണ് ഭൗതിക ശാസ്ത്രവും. രോഗവും ഔഷധവും ഒരേ കമ്പനിയുല്‍പ്പാദിപ്പിക്കുന്നു എന്നതാണ് ശാസ്ത്രത്തിന്റെ വളര്‍ച്ച. കണ്ണ് നശിപ്പിച്ചിട്ട് കണ്ണട വിതരണം ചെയ്യുന്നതല്ല കാരുണ്യബോധം. ചിലര്‍ കണ്ണട വിതരണം ചെയ്യാനായി കണ്ണും കാഴ്ചയും കെടുത്തിക്കളയുകയാണ്.


യുദ്ധവും സമാധാനവും ഒരേ രാജ്യം ഉണ്ടാക്കുന്നു എന്നതാണ് അതിന്റെ വകഭേദം. ഇലുമിനേറ്റി ഭീമന്മാര്‍ക്ക് വേണ്ടി ബയോ പ്രിപ്പറേറ്റികളിലിരുന്ന് മരണ കിരണങ്ങള്‍ വികസിപ്പിക്കുന്ന പതിനായിരങ്ങളുണ്ടെന്നും അടുത്ത ലോകമഹായുദ്ധങ്ങള്‍ വൈറസുകള്‍ കൊണ്ടാകുമെന്നുമൊക്കെയുള്ള നിരീക്ഷണണങ്ങള്‍ കേവലം നിഗൂഢവാദങ്ങളായി ഒറ്റയടിക്ക് തള്ളാന്‍ പറ്റില്ല.


ശാസ്ത്രീയതയുടെയും യുക്തിവിചാരത്തിന്റെയും പേരില്‍ ആത്മീയത (ടുശൃശൗേമഹശ്യേ) എന്ന വാക്കിനുതന്നെ അയിത്തം കല്‍പ്പിച്ചതാണു അവര്‍ക്ക് പറ്റിയ തെറ്റ്. മതപരമായ ആത്മീയതയ്ക്കും പരലോക സംബന്ധിയായ സദാചാരനിഷ്ഠയ്ക്കും അധീനമായ ആത്മീയത ഭൗതികേതരമാകണമെന്നില്ല, അത് ശാസ്ത്ര വിരുദ്ധവുമല്ല.

കാള്‍സാഗന്റെ വാക്കുകള്‍ കടമെടുക്കട്ടെ:


‘ശാസ്ത്രം ആത്മീയതയുമായി ഒത്തുപോകും എന്നു മാത്രമല്ല, അത് ആത്മീയതയുടെ ഒരു മഹനീയ സ്രോതസുമാണ്. പ്രകാശവര്‍ഷങ്ങളുടെ അഗാധതയിലും കാലത്തിന്റെ അപാരതയിലും നമ്മുടെ യഥാര്‍ഥമായ സ്ഥാനം നാം തിരിച്ചറിയുമ്പോള്‍, ജീവന്റെ മൃദുലമനോഹര സൗന്ദര്യവും നിഗൂഢതയും ഉള്‍ക്കൊള്ളുമ്പോള്‍, നമ്മുടെ ഉള്ളിന്റെ ഉള്ളിലുറഞ്ഞുകൂടുന്ന ഔന്നത്യവും വിനയവും കലര്‍ന്ന ആനന്ദാനുഭൂതിയുണ്ടല്ലോ, തീര്‍ച്ചയായും അതു തന്നെയാണ് ആത്മീയത’.


ഉപാധികള്‍ ഊരിയെറിയുന്ന

മനുഷ്യന്‍ പ്രതീക്ഷയാണ്


ജീവിതം എത്രത്തോളം നിരുപാധികമാവുന്നുവോ (Unconditional life) അത്രത്തോളം സാത്വികമാവും മനസ്. ഉപാധികളുടെ അര്‍ഥരാഹിത്യമാണ് കൊറന്റൈന്‍. നാളെ എന്ന് കരുതിയ പദ്ധതികള്‍ ഇല്ലാതെയായ ഒരു നിമിഷമാണ് തിരിച്ചറിവിന്റെ മുന. അങ്ങനെത്തന്നെ, അവിടെത്തന്നെ, അപ്പോള്‍ത്തന്നെ, അയാള്‍തന്നെ ആവണം എന്നതാണ് ആ ഉപാധി. ചിലതൊക്കെ കൊറോണ ഇനി മാറ്റിയേക്കാം. മേയ്ക്കപ്പ് അണിയാതെയും സഭയില്‍ അണയാം, മെനു നോക്കി അന്നം തീരുമാനിക്കാതെ അന്നം നോക്കി മെനു തീരുമാനിക്കാം, നാടും റോഡും മാത്രമല്ല വീടും ശ്രദ്ധിക്കുന്നത് പൊതുപ്രവര്‍ത്തനത്തിന് പറ്റാതല്ല ഇങ്ങനെ മാറുന്നു ആ അജണ്ടകള്‍. വസ്ത്രം മാത്രമല്ല ഉപാധികളും ഊരിയെറിയാനാവും മനുഷ്യന്, അല്ലെങ്കില്‍ ഊരി എറിയേണ്ടി വരും മനുഷ്യന്.

ഇഷ്ട സന്താനം അവിചാരിതമായി നഷ്ടപ്പെട്ട ശോകം ശ്ലോകമാക്കിയ മഹാകവി പൂന്താനം നമ്പൂതിരി ജ്ഞാനപ്പാനയില്‍ കാലത്തിന്റെ ലീലാവിലാസങ്ങള്‍ പറയുന്നതാണ് വാസ്തവം.


ഇന്നലെയോളമെന്തെന്നറിഞ്ഞീലാ

ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു

മിന്ന നേരമെന്നേതുമറിഞ്ഞീലാ.


കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ

ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,

മാളികമുകളേറിയ മന്നന്റെ

തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍!.


അബ്ബാസിയ്യാ രാംജവംശത്തിലെ മഹാചക്രവര്‍ത്തി ഹാറൂണ്‍ റഷീദ്, സംവഭപരമ്പരകള്‍ക്കന്ത്യം വിടപറയുമ്പോള്‍ ഉരുവിട്ട വേദവാക്യങ്ങള്‍ ഇതായിരുന്നു,

മാ അഗ്‌നാ അന്നീ മാലിയ, ഹലക അന്നീ സുല്‍ത്വാനിയ ..

സമ്പത്തൊന്നുമേ തുണച്ചില്ലയന്ത്യം, അധികാരങ്ങളഖിലം വൃഥാവിലന്ത്യം."

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us