loader
blog

In Philosophy

By Shuaibul Haithami


തല : ഇൻ്റലക്ച്വൽ പ്യൂബർട്ടി , നൂല്

അധ്യാപകൻ ക്ലാസിൽ പറഞ്ഞത് ചക്ക് എന്നായിരുന്നു. ചിരപരിചിതമല്ലാത്ത പദമായതിനാൽ കുട്ടി കേട്ടെടുത്തത് ചുക്ക് എന്നും ഓർത്ത് വെച്ചത് ചക്ക എന്നും എഴുതിവെച്ചത് ചോക്ക് എന്നും പിറ്റേന്ന് ക്ലാസിൽ അധ്യാപകൻ ചോദിച്ചപ്പോൾ മറുപടിയായ് പറഞ്ഞത് ചേക്കു എന്നുമായിരുന്നു. അപ്പോൾ അധ്യാപകൻ ചെകിടിന് നുള്ളി ചെക്ക് പറഞ്ഞു. ഏതാണ്ടിത് പോലെയാണിപ്പോൾ ആസൂത്രിതമായ ഹിജാബ് വിവാദം ആയിമാറിയിരിക്കുന്നത്. ഈ വിഷയത്തിലും അപ്പറഞ്ഞ ഓരോന്നോരോന്നാണ് അവരവരുടെ ഇംഗിതം സംഗതമാക്കാൻ ഓരോരുത്തർ മനസ്സിലാക്കി വെച്ചതും ആക്കിത്തീർക്കാൻ ശ്രമിക്കുന്നതും.രണ്ട് താൽപര്യങ്ങളാണ് ഹിജാബ് ഇതിവൃത്തമായ കഥയെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. അകത്ത് പിളർപ്പുകളും പുറത്ത് ഡികെയുടെ കീഴിൽ കോൺഗ്രസിന്റെ നവജീവനവും കണ്ട് പരാജയം മണത്ത ബിജെപി അടുത്ത വർഷം നടക്കാനിരിക്കുന്ന അസംബ്ലി തെരെഞ്ഞെടുപ്പിൽ വീശാൻ നെയ്തെടുക്കുന്ന കാവിവലയുടെ കണ്ണികളിലൊന്ന് എന്ന രാഷ്ട്രീയ പ്രസക്തിയാണ് ഒന്നമത്തേത് . രണ്ടാമത്തേത് , പതിവ്പോലെ , കോളിളക്കത്തിൽ അത് പൊട്ടിപ്പുറപ്പെട്ട ഉറവയെ അവധാനതയോടെ കാണാൻ ശ്രമിക്കുന്നതിന് പകരം മുസ്‌ലിം പെണ്ണിന്റെ ഉടലും ഉടയാടയും എന്ന വിപുലമായ ക്ലീഷേ സാധ്യതകൾ ആഘോഷിക്കാനുള്ള മാധ്യമശ്രമങ്ങളും. അന്താരാഷ്ട്ര മാധ്യമങ്ങളും സെക്യുലർ ദേശീയ മാധമങ്ങളും വിഷയത്തെ രാഷ്ട്രീയ പ്രശ്നവൽക്കരണത്തിന് മാത്രം ഉപയോഗപ്പെടുത്തിയപ്പോൾ ഹിജാബിന്റെ ആധുനികതയും അനാധുനികത്വവും പറയാനായിരുന്നു ഇവിടെ ചർച്ച നിയന്ത്രിച്ചവർക്ക് ആത്യന്തിക താൽപര്യം. കർണ്ണാടകയിലെ പ്രശ്നം കൃത്യമായ സംഘ് സഫറോണൈസേഷനാണെന്ന ആമുഖം നൽകുക വഴി , മുസ്ലിം സംസ്ക്കാരങ്ങളുടെ കൃത്വിമമായ അപരിശ്കൃതത്വവും കൃത്യമായ അപരവൽക്കരണവും ഗുപ്താവഹനം നടത്താനുള്ള ചാനൽ മുതലാളിമാരുടെ ഗൂഢപദ്ധതികൾ നിഷ്കപടമാക്കാനുള്ള ശ്രമങ്ങളാണ് അവതാരകന്മാർ ഇവിടെ ചെയ്യുന്ന മഹാകളങ്കം. ആ നീക്കത്തിലൂടെ രണ്ട് കാര്യങ്ങൾ സാധൂകൃതമാവുന്നു .ഒന്നാമതായി, മുസ്‌ലിം വിരുദ്ധ വംശീയരാഷ്ട്രീയത്തിന്റെ നൈതികച്ചോർച്ചയെ സ്വാഭാവികവൽക്കരിക്കുകയോ , അധികാരമുള്ളവരുടെ അധീശത്വം സാമൂഹിക യാഥാർത്ഥ്യമാണെന്ന സോഷ്യൽ ഡാർവ്വനിസത്തെ ശരിവെക്കുകയോ ചെയ്യുന്നു. അങ്ങനെയാണ് , മുസ്ലിംകൾ മതശാഠ്യങ്ങൾ വിട്ട് പിടിച്ചാൽ സംഘ്പരിവാർ ശാന്തരാവില്ലേ എന്ന ഗുണദോശവുമായി ഇടതുപക്ഷം പോലും മുസ്ലിംകളെ സമീപിക്കുന്നത്. ആരുടെഭാഗത്താണ് ശാഠ്യം എന്നതോ ആക്രോശങ്ങളുടെ ആഘോഷം ജനാധിപത്യത്തിനേൽപ്പിക്കുന്ന ആഘാതമോ യുക്തിവിചാരം ചെയ്യപ്പെടാതെ ഭാഗികമായ ശിരോവസ്ത്രത്തിനപ്പുറം ഏതായാലും അപരിശ്കൃതം , അതിനുള്ളിലുള്ളത് എപ്പോഴൊക്കെയാവാം എന്ന മതനവീകരണ ശ്രമങ്ങളുടെ ജനാധിപത്യശ്രമങ്ങളായിരുന്നു അടുത്തത്. പ്രൊ.ഹിജാബ് പക്ഷത്തിൽ നിന്ന് , സംഘ്പരിവാർ കാണുന്ന ദോശം മുസ്ലിം എന്ന സ്വത്വമാണെന്നും അല്ലാതെ ചുറ്റുന്ന തുണിയുടെ നീളമല്ലെന്നും തിരിച്ചറിയാൻ പറ്റാത്തവരും അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും അതിനൊത്ത് സംസാരിക്കാൻ സാധിക്കാതെ പോയവരും ഹിജാബും നിഖാബും ബുർഖയും തമ്മിലുള്ള വ്യത്യാസം വേർതിരിച്ച് ഹിജാബിനെ മാത്രം ഉയർത്തിക്കാട്ടി അപ്പോളജറ്റിക് ആർഗ്യുമെന്റുകളെ ആശ്രയിക്കുകയായിരുന്നു. സംഭവിച്ചതാകട്ടെ ഫലവൈപരീത്യവും . സെക്യുലർ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിൽ മുഖപടം താഴ്ത്തി പഠിക്കാനുള്ള അവകാശസമരമല്ല നടക്കുന്നതെന്ന കാര്യം മറന്നുകൊണ്ട് കണ്ണോളം ഇറങ്ങുന്ന പൊതുവായ പെൺവസ്ത്രധാരണത്തെ തന്നെ റദ്ദ് ചെയ്ത മുസ്ലിം പ്രതിനിധികൾ തലയോളം പൊങ്ങുന്ന ശിരോപടത്തെ നിരാകരിക്കുന്ന സംഘ്യുക്തിയെ ശരിവെക്കുകയായിരുന്നു. 


ഹിജാബ് മതപരമായ അടിച്ചേൽപിക്കലാണ് , പ്രത്യേകിച്ച് പ്രായപൂർത്തിയാവാത്ത കുട്ടികളെ പോലും മതചിഹ്നങ്ങൾ അണിയിപ്പിക്കുന്നത് ആധുനികമൂല്യങ്ങളോട് ചേർന്നതല്ലെന്ന വിമർശനത്തിൽ അവർക്ക്,മതരഹിത സാമൂഹികതയാണ് പരമയോഗ്യം , സ്വയംതെരെഞ്ഞെടുപ്പാണ് ആത്യന്തികനിർണ്ണയം എന്നിങ്ങനെ രണ്ട് ന്യായങ്ങളാണുള്ളത്. ലോകജനസംഖ്യയുടെ 85 ശതമാനവും മതവിശ്വാസികളാണെന്ന , അമൂർത്തമായ വിശ്വാസത്തിന്റെ ആചരണം സാംസ്ക്കാരിക വൃത്തിയാണെന്ന, ജനാധിപത്യം വ്യവഹരിക്കുന്ന മനുഷ്യൻ ആശയങ്ങളിൽ നിന്നും മുക്തമാക്കപ്പെട്ട കേവലം മാംസക്കഷ്ണമല്ലെന്നുമുള്ള അടിസ്ഥാനബോധമുള്ളവർ മതരാഹിത്യമാണ് മനുഷ്യത്വം എന്ന് പറയില്ല . മനുഷ്യനെ , അവന്റെ സ്വത്വവും വ്യക്തിത്വവും രൂപപ്പെടുത്തിയ സകലമാന പശ്ചാത്തലങ്ങളും സഹിതമാണ് ഡെമോക്രസി ഉൾക്കൊള്ളുന്നത്. ഇന്ത്യൻമതേതരത്വമാകട്ടെ മതാത്മക ദേശീയതയെ ഉൾക്കൊണ്ടതിനാൽ അതിന്റെ യൂറോപ്യൻ വകഭേദങ്ങളിൽ നിന്നും വിഭിന്നമായി വിശ്വാസപാക്ഷികമാണ് താനും (inclusive secularism ) .രണ്ടാമത്തെ , സ്വയംതെരെഞ്ഞെടുപ്പാണ് ശരി എന്നത് വ്യക്തിവാദ (individualism )ത്തിന്റെ മുദ്രാവാക്യമാണ്.വ്യക്തിവാദവും ഭരണഘടനാനുസൃത ദേശീയ സങ്കൽപ്പവും പരസ്പര വിരുദ്ധങ്ങളാണെന്നതിന് പുറമേ, സ്വതന്ത്രചിന്തയുടെ ബലത്തിൽ സ്വയം തെരെഞ്ഞെടുപ്പ് എന്ന സങ്കൽപ്പം പൂർണ്ണമായ മിഥ്യമാത്രമാണ് . വലിയവായിൽ ചോയിസ് പൊളിറ്റിക്സ് സംസാരിക്കുന്നവർക്ക് താഴെപ്പറയുന്ന കാര്യങ്ങൾ നിരാകരിക്കാനാവുമോ ?
ഒന്ന് : മനുഷ്യന് പരമമായ തെരെഞ്ഞെടുപ്പ് ( Absolute choice )എന്നൊന്നില്ല . ജനനം , നാമകരണം ,വിലാസം , ഭക്ഷണം , തുടങ്ങിയ പ്രാഥമിക ഘടകങ്ങൾ മുതൽ അറിവിന്റെ മാർഗങ്ങളായ പ്രശ്ന നിർദ്ധാരണം ,ബോധം , ചിന്ത , വീക്ഷണം എന്നിവയെല്ലാം മറ്റുള്ളവരോടുള്ള സഹചരണം കൊണ്ടും മറ്റുള്ളവരാലുള്ള വാർത്തെടുപ്പ് ( Grooming) മുഖേനെയും രൂപപ്പെടുന്നതാണ്.അപരന്മാരായ ഏതെങ്കിലും ഒരാളെയോ സിദ്ധാന്തത്തെയോ ആശ്രയിച്ചാണ് സ്വതന്ത്രചിന്ത (Free will ) പ്രവർത്തിക്കുന്നത്. രണ്ട് : ജനാധിപതാപരമാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാര്യങ്ങളെല്ലാം വാസ്തവത്തിൽ അടിച്ചേൽപ്പിക്കൽ തന്നെയാണ്. ഉദാഹരണത്തിന്, 5 വയസ്സുള്ള കുട്ടിയോട് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്നത് ഇഷ്ടമുണ്ടോ - ഇല്ലേ എന്ന് ഹിതപരിശോധ നടത്തിയാൽ സ്വയമേവ ഉണ്ട് എന്നാരും പറയില്ല.
പകർച്ചപ്പനി പിടിക്കാതിരിക്കാൻ വീടുകളിൽ കൊടുക്കപ്പെടുന്ന ഹോമിയോ ഗുളിക തിന്നുന്നത് ഇഷ്ടവും ആയിരിക്കും , കാരണം അതിന് നല്ല മധുരമുണ്ടാവും . പോളിയോ മരുന്നിന്റെ ആവശ്യം ശാസ്ത്രീയമായി തെളിഞ്ഞതാണല്ലോ എന്ന് ചോയിസ് വാദികൾ പറയുന്നത് സ്വയം റദ്ദാണ്. കാരണം , കുട്ടി അത് സ്വീകരിക്കണമെന്നത് മാതാപിതാക്കളുടെ സംതൃപ്തിയുടെ വിഷയമാണ് , കുട്ടിയുടെ അപ്പോഴത്തെ സ്ഥിതിയല്ല. ഇതേ രീതിയിൽ തന്നെയാണ് ജീവിതാദ്യമധ്യാന്തം. മൂന്ന് : അമൂർത്തമായ സങ്കൽപങ്ങളുടെ പുറത്താണ് സ്റ്റേറ്റ് , ദേശീയത , ഭരണഘടന തുടങ്ങിയ നിയാമക സംവിധാനങ്ങൾ ( Law impossing Agency )നിലകൊള്ളുന്നത് . ഭരണഘടനാ നിയമങ്ങൾ രക്ഷിതാക്കൾ കുട്ടികളുടെ മേൽ അവരുടെ താൽപ്പര്യങ്ങൾ പരിഗണിക്കാതെ നടപ്പിലാക്കുന്നതിനെ ആരും കുറ്റം പറയാത്തതിന് വസ്തുനിഷ്ഠമായ ന്യായമല്ല ഉള്ളത്. മറിച്ച് , ഫിലോസഫിക്കൽ ആർഗ്യുമെന്റുകളാണ്. ഫിലോസഫിക്കൽ ന്യായങ്ങളിൽ ഏതെങ്കിലും ഒരു മതത്തോട് ചേരുന്നതിനെ പ്രത്യേകം തെരെഞ്ഞെടുത്ത് തള്ളാനുള്ള പ്രേരണ ഒരിക്കലും സ്വതന്ത്രചിന്തയല്ല .മൂവായിരം കൊല്ലങ്ങൾക്ക് മുമ്പത്തേക്ക് പോലും നീളുന്ന സങ്കൽപ്പങ്ങളെ ഡെമോക്രാറ്റിക് ഫ്രെയിംവർക്കിൽ അവതരിപ്പിക്കുന്നത് ആധുനിക സ്വതന്ത്രചിന്തയുടെ വിപരീതമാണ് താനും.
നാല് : സനാഥത്വബോധം , അഥവാ തനിക്ക് തന്നെക്കാൾ കാര്യപ്രാപ്തിയുള്ള മറ്റൊരാളുടെ മാർഗനിർദേശം വേണമെന്നത് ശൈശവം മുൽക്കേ ആരിലുമുള്ള അന്ത:പ്രജ്ഞ (intution ) ആണ്.
അത് നേടിയെടുക്കലും ലഭ്യമാക്കലുമാണ് പ്രകൃതിപരം ( Natural Process) . അവിടെയിടപെടുന്ന പലഘടകങ്ങളിലൊന്നാണ് മതം.കുട്ടികളെ മതരഹിതമായി വളർത്താനുള്ള രക്ഷിതാക്കളുടെ അവകാശം ന്യായമാണെങ്കിൽ മറിച്ചും ന്യായമാണ്.കാര്യങ്ങളുടെ നിജസ്ഥിതി ഇങ്ങനെയാക്കെണെന്ന് ഉൾക്കൊള്ളുന്ന സമഗ്ര പ്രത്യയശാസ്ത്രം മതം മാത്രമാണ് താനും .അഞ്ച് : സ്വയം നിർണ്ണയാവകാശം ശാസ്ത്രീയമാവുന്ന പ്രായം നാളിത് വരെ ഇവിടത്തെ മതേതര വാർത്താവതാരകന്മാർ പോലും പരിശോധിക്കുകയോ പഠിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മനസ്സിലാവുന്നത് . ശാരീരിക പ്രായപൂർത്തി ( Metabolic puberty ) വരിച്ചതിന് എത്രയോ ശേഷമാണ് ബൗദ്ധിക പ്രായപൂർത്തിയിലേക്ക് ( intelectual puberty )മനുഷ്യമസ്തിഷ്കം എത്തുക എന്നാണ് ഏറ്റവും പുതിയ ന്യൂറോ സയൻസ് ജേർണലുകൾ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ പറയുന്നത്.ലോക പ്രശസ്തയായ ന്യൂറോ സയൻ്റിസ്റ്റ് Sandra Amod അവരുടെ " Welcome to Your Child's Brain: How the Mind Grows from Conception to College " എന്ന പന്ത്രണ്ട് ഭാഷാഭേദങ്ങളിറങ്ങിയ കൃതിയിലെഴുതി ,"Most of the privileges and responsibilities of adulthood are legally granted by the age of 18. That's when you can vote, enlist in the military, move out on your own, but is that the true age of maturity? A growing body of science says, no. That critical parts of the brain involved in decision-making are not fully developed until years later at age 25 or so. ഇരുപത്തഞ്ച് വയസ്സ് വരെയുള്ള സ്വയം തെരെഞ്ഞെടുപ്പ് ശാസ്ത്രീയമല്ലന്നർത്ഥം.മറ്റൊരു പ്രമുഖയായ ന്യൂറോ അമേരിക്കൻ സയന്റിസ്റ്റ് Kayt Sukel 32 വർഷങ്ങൾ തികഞ്ഞാൽ മാത്രമേ മസ്തിഷ്കം വീക്ഷണ സ്ഥിരത പ്രകടിപ്പിക്കുകയുള്ളൂ എന്നെഴുതി. ഇവരൊക്കെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർ കൂടിയാണ്.

നിയമലംഘകരെയോ സ്വയം വ്യാഖ്യാതാക്കളെയോ ആസ്പദിച്ച് നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന പ്രവണത കുയുക്തിപരമാണ്. ഇന്ത്യൻഭരണഘടനയുടെ പ്രായോഗികത ചർച്ച ചെയ്യുമ്പോൾ മാവോയിസ്റ്റുകളെയും നക്സലൈറ്റുകളെയും ചൂണ്ടിക്കാണിച്ച് ഇന്ത്യക്കാരാകാൻ എന്തിന് ഭരണഘടന അനുസരിക്കണം എന്ന് ചോദിക്കുന്നത് പോലെയാണ് ഖുർആൻ പാലിക്കാത്ത മുസ്ലിംകളെ വെച്ച് നല്ല ഇസ്ലാമിനെ ഉണ്ടാക്കാനുള്ള ശ്രമം. ഔദ്യോഗികയിടങ്ങളിൽ മതചിഹ്നം ഒഴിവാക്കിയ മുസ്ലിംകളെ ഗവേഷണം ചെയ്ത് കണ്ടെത്താനുള്ള താൽപര്യം യുഎസ് സെനറ്റ് മുതൽ ബഹിരാകാശം വരെ ഹിജാബണിഞ്ഞ് കടന്നുചെല്ലുന്ന വ്യക്തമായ പ്രൊഫൈലുകൾ കണ്ടെത്താൻ ചിലർക്ക് ഇല്ലാതെ പോവുന്നത് പഴയ മാടമ്പികളുടെ ആ 'കടി' ഇപ്പോഴും ചോരയിൽ ബാക്കിയുള്ളത് കൊണ്ടാണ്.
ഹിജാബ് വിരുദ്ധതക്ക് പിറകിൽ ചരിത്രപരമായ ഘടകങ്ങൾ കൂടിയുണ്ട്.മലബാർ വിപ്ലവകാലത്ത് , സാമൂതിരിയുടെ സൈനികച്ചുമതല വഹിച്ചിരുന്ന മലപ്പുറത്തെ കപ്രാട്ട് പണിക്കത്തറവാട്ടിലെ ജന്മിയായ കൃഷ്ണപ്പണിക്കരുടെ മുറ്റം വൃത്തിയാക്കിയിരുന്ന ചിരുത എന്ന ചക്കി മമ്പുറം സയ്യിദ് അലവി തങ്ങളുടെ ചികിൽസാഫലത്തിൽ ആകൃഷ്ടയായി ഇസ്ലാം വരിച്ച് ആഇശയായി ഹിജാബണിഞ്ഞു. കലിതുള്ളിയ പണിക്കരിൽ നിന്നഭയം തേടി മമ്പുറം തങ്ങളെ സമീപിച്ച ഇരക്ക് വേണ്ടി തുടങ്ങിപ്പടർന്ന ലഹളയാണ് ചേറൂർലഹള.ഹിജാബിന്റെ രാഷ്ട്രീയത്തെ സവർണ്ണർമാർ ബ്രിട്ടീഷുകാരെ ഇറക്കി രക്തപങ്കിലമാക്കി . ഒടുവിൽ 1843 ഒക്ടോബർ 19 ന് പണിക്കർ ഗളസ്ഥം ചെയ്യപ്പെട്ട് നിലംപൊത്തുകയായിരുന്നു. അവർണ്ണർ ചില ശരീരഭാഗങ്ങൾ മറക്കരുതെന്ന തിട്ടൂരത്തിന്റെ ജനിതക വിത്തുകൾ കാലം തെറ്റി പൊടിച്ച് കൊണ്ടിരികുന്നതാണിപ്പോഴും. നായർ സ്തീകൾ പോലും അരക്ക് മീതെ സദാ അനാഛേദിതരായിക്കണം എന്നും തിയ്യകീഴാള സ്ത്രീകൾ മുലയുടെ വലിപ്പത്തിനനുസരിച്ച് മുലക്കരം കൊടുക്കണമായിരുന്നുവെന്നതും അക്കാലത്തെ ട്രാവൻകൂർ ഭരണനിയമം തന്നെയായിരുന്നു. മുലയുടെ വലിപ്പമളക്കാൻ ഉദ്യോഗസ്ഥർ വരുമായിരുന്നു. 1829 ഫെബ്രുവരി മൂന്നിനാണ് മാറ് മറക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. മനം നൊന്ത് മുല തന്നെ അരിഞ്ഞെടുത്ത് അളവെടുക്കാൻ വന്ന ഉദ്യോഗസ്ഥർക്ക് വാഴയിലയിൽ പൊതിഞ്ഞ് കൊടുത്ത് രക്തം വാർന്ന് മരിച്ച ചേർത്തല കണ്ടപ്പന്റെ ഭാര്യ നങ്ങേലി ഇന്നും വിങ്ങുന്ന ഓർമ്മയാണ്. നങ്ങേലിയുട എരിയുന്ന ചിതയിൽ ചാടി കണ്ടപ്പൻ ആത്മഹത്യ ചെയ്തതോടെയാണ് ചാന്നാർ ലഹള കൊടുമ്പിരി കൊള്ളുന്നത്.ഈ ദർശന - സ്പർശനസുഖം തടഞ്ഞ് മാറ് മറക്കാൻ കീഴാളർക്ക് തുണിയും ധൈര്യവും പകർന്ന് കൊടുത്ത ടിപ്പു സുൽത്താനോട് ചിലർക്കുള്ള അരിശം ആ വഴിക്ക് വന്നതുമാണ്.പലരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സവർണ്ണ മാടമ്പിബോധങ്ങളെ ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങളാവരുത് ഒരുകാലത്തും മാധ്യമശ്രദ്ധ.

സഭ്യേതരമല്ലാത്ത ഏത് വസ്ത്രവും ആർക്കും ധരിക്കാം എന്നതാണ് കലർപ്പില്ലാത്ത സ്വതന്ത്രവാദം ,അങ്ങനെയാവേണ്ടത്. ഏകതാനതാവൽക്കരണം വൈവിധ്യങ്ങളെ ഇല്ലാതാക്കും. അടിച്ചമർത്തലുകൾ ലെജിറ്റിമൈസ് ചെയ്യപ്പെടും. മതമുക്തപൊതുവിടം എന്നത് അത്ര മേന്മയുള്ള അജണ്ടയൊന്നുമല്ല.ഉന്മത്തഭ്രമിതമായ സ്വന്തം മനസ്സ് മറ്റുള്ളവർക്കില്ലാത്തതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്ന രീതിയാണിവിടെ ജനാധിപത്യവൽക്കരിക്കപ്പെടുന്നത്. അതിൽത്തന്നെ പൊളിറ്റിക്കൽ കറക്നസ് ഒട്ടുമില്ല. പാലത്തിന് ശിലപാകുന്നത് മുതൽ ഭദ്രദീപം കൊളുത്തി മുഖ്യമന്ത്രി നാന്ദികുറിക്കുന്നതടക്കം പൂജചെയ്ത ചെറുനാരങ്ങ കെട്ടി ബഹിരാകാശത്തേക്ക് പേടകം പറത്തുന്നതിൽ വരെ 'പൊതു' എന്ന ലേബിളിൽ കയറിപ്പോവുന്നതെല്ലാം ശുദ്ധമായ ഹൈന്ദവപ്രതീകങ്ങളാവുന്നതിനെ മുസ്ലികൾ പ്രശ്നവൽക്കരിച്ചിട്ടില്ല. പക്ഷെ , പൊതുവിടത്തിലെ മുസ്ലിം പെങ്കുട്ടിയണിഞ്ഞ ഒരുമീറ്റർ തുണിക്ക് ചുറ്റും മണം പിടിച്ച് കറങ്ങുന്നവർ ഇടക്കിടെ വട്ടംമാറ്റിയും വാർത്തചുറ്റണം.ഇനി , ഹിജാബും പർദ്ധയും ഗൾഫ് - അറേബ്യൻ കമ്പോള സൃഷ്ടിയാണെന്ന് പറഞ്ഞ് മലയാളിത്വത്തിന്റെ മകുട് താങ്ങുന്ന, മതംവിട്ടിട്ടും മതത്തിലൊട്ടിപ്പോയ വിശാലഹൃത്തരോട് ഒന്നേ ചോദിക്കുന്നുള്ളൂ : നിങ്ങൾ ബദലായി , ആധുനികമായ് അവതരിപ്പിക്കുന്ന മുറിത്തുണി രൂപങ്ങൾ തിരുവാതിര ഞാറ്റുവേലയിൽ കേരവൃക്ഷത്തിൽ വിരിഞ്ഞതാണോ ?
യൂറോപ്പിനോടുള്ളതിനേക്കാൾ മലയാളത്തിന്റെ മണ്ണിനും മനസ്സിനും വേരുബന്ധം അറബികളുമായിട്ടാണ്. കോളീയർക്ക് യുദ്ധം ചെയ്തോടിക്കേണ്ടി വരാതിരുന്ന ഏക വൈദേശിക സാന്നിധ്യമായിരുന്ന അറബ് സംസ്കാരത്തോടുള്ള ചതുർത്ഥി ഉണ്ട , ഉണ്ണുന്ന ചോറിനോടുള്ള നന്ദികേട് കൂടിയാണ്.ഇത്തരക്കാർ അവരുടെ ചാനലുകളുടെ മെഗാഷോകൾ സംഘടിപ്പിക്കാൻ ചെന്നണയുന്നതും ഹിജാബ് ഔദ്യോഗിക വേഷമായ മണ്ണുകളിലേക്ക് തന്നെ.


Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us